വിധവയായിപ്പോയി; അത് അവരുടെ വിധി: കെ.കെ.രമയെ അധിക്ഷേപിച്ച് എം.എം.മണി ; മണിയുടെ പ്രസംഗത്തിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി

വിധവയായിപ്പോയി; അത് അവരുടെ വിധി: കെ.കെ.രമയെ അധിക്ഷേപിച്ച് എം.എം.മണി ; മണിയുടെ പ്രസംഗത്തിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി

July 14, 2022 0 By Editor

Pinarayi Vijayan defends mm Mani in his controversial remarks against kk Rema

കെ.കെ.രമ എംഎൽഎയെ നിയമസഭയിൽ വ്യക്തിപരമായി അധിക്ഷേപിച്ച് എം.എം.മണി. മണിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. എന്തും വിളിച്ചു പറയാമെന്ന് കരുതരുതെന്നും പരാമർശം പിൻവലിച്ചു മാപ്പു പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തോന്ന്യാസം പറയരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

‘ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എൽഡിഎഫ് സർക്കാരിന് എതിരെ, ഞാൻ പറയാം ആ മഹതി വിധവയായിപോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല’ – ഭർത്താവായ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ പരാമർശിച്ച്, കെ.കെ.രമയുടെ പ്രസംഗത്തിനു മറുപടിയായി എം.എം.മണി പറഞ്ഞു. ഏറ്റവും വൃത്തികെട്ട ആഭ്യന്തരമന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെന്നും ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ 2 ലക്ഷംപേരെ കസ്റ്റഡിയിൽ‌ എടുത്ത് പീഡിപ്പിച്ചെന്നും എം.എം.മണി പറഞ്ഞു.

മണിയുടെ പരാമർശം സഭാരേഖയിൽ ഉണ്ടാകരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പോയിന്റ് ഓഫ് ഓർഡർ ഉന്നയിച്ചു. രക്തസാക്ഷിയായ ടിപിയെ ഇങ്ങനെ പറഞ്ഞത് പിൻവലിക്കണമെന്നും പറഞ്ഞത് ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

അതെ സമയം കെ.കെ. രമയ അധിക്ഷേപിച്ച് എം.എം.മണി നടത്തിയ പ്രസംഗത്തിൽ തെറ്റില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മണിയുടെ പ്രസംഗം കേട്ടെന്നും അവർ വിധവയായതിൽ തങ്ങൾക്കു പങ്കില്ലെന്നുമാണു പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മഹതിയെന്നു വിളിച്ചതിലും അപകീർത്തികരമായി ഒന്നുമില്ല. തിരുവഞ്ചൂർ മന്ത്രിയായിരുന്ന കാലത്തെ കാര്യമാണ് പറഞ്ഞത്. അതിലെന്താണ് തെറ്റായിട്ടുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.