തൊട്ടതിനും പിടിച്ചതിനുമൊക്കെ ഗുജറാത്തിന് കുറ്റം ; കെ.എസ്.ആര്‍.ടി.സി. യെ രക്ഷിക്കാന്‍ ഗുജറാത്ത് മോഡല്‍പരീക്ഷിക്കാൻ ഒരുങ്ങി സർക്കാർ

തൊട്ടതിനും പിടിച്ചതിനുമൊക്കെ ഗുജറാത്തിന് കുറ്റം ; കെ.എസ്.ആര്‍.ടി.സി. യെ രക്ഷിക്കാന്‍ ഗുജറാത്ത് മോഡല്‍പരീക്ഷിക്കാൻ ഒരുങ്ങി സർക്കാർ

February 2, 2023 0 By Editor

തിരുവനന്തപുരം: തൊട്ടതിനും പിടിച്ചതിനുമൊക്കെ ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കേരളം കെ.എസ്.ആര്‍.ടി.സിയിലും ഗുജറാത്ത് മോഡല്‍ നടപ്പാക്കാനൊരുങ്ങുന്നു. വികസനം പഠിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഗുജറാത്തില്‍ പോയതിനു പിന്നാലെയാണ് വഡോദരയില്‍ എല്‍.എന്‍.ജിയിലേക്കു മാറ്റിയ ബസുകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും വിലയിരുത്തിയത്.

ഗുജറാത്ത് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ജി.എസ്.ആര്‍.ടി.സി) എല്‍.എന്‍.ജിയിലേക്കു മാറ്റിയ ബസുകള്‍ക്ക് ശരാശരി 5.3 കിലോമീറ്റര്‍ മെലേജുണ്ട്. ഡീസല്‍ ബസുകളെക്കാള്‍ പുള്ളിങ്ങുള്ള ഇവയ്ക്ക് എന്‍ജിന്റെ ശബ്ദവും കുറവാണ്.

ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്താനും കൂടുതല്‍ ചര്‍ച്ച ചെയ്യാനും സംസ്ഥാന ഗതാഗത വകുപ്പ് തീരുമാനിച്ചു. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും സ്വകാര്യ കമ്പനിയും ചേര്‍ന്നാണ് ജി.എസ്.ആര്‍.ടി.സിക്ക് ബസുകള്‍ എല്‍.എന്‍.ജിയിലേക്കു കണ്‍വേര്‍ട്ട് ചെയ്തു നല്‍കിയിരിക്കുന്നത്. ഈ ബസുകള്‍ക്ക് മലിനീകരണത്തോതും വളരെ കുറവാണ്.

ബിജു പ്രഭാകര്‍ ജി.എസ്.ആര്‍.ടി.സിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടുതല്‍ ചര്‍ച്ച നടത്തും. അഡ്മിനിസ്‌ട്രേറ്റീവ് പ്രൈസ് മെക്കാനിസം(എ.പി.എം) അനുസരിച്ച് എല്‍.എന്‍.ജിയുടെയും സി.എന്‍.ജിയുടെയും വില കുറയുമെന്നാണു പ്രതീക്ഷ. അതിനനുസരിച്ചാകും ഇത്തരം ഇന്ധനങ്ങളിലേക്കു ബസുകള്‍ മാറ്റുന്നതു സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. അന്തിമ തീരുമാനം കെക്കൊള്ളുക. ഇതിനുവേണ്ടി ഗ്യാസ് അതോറിറ്റി ഉദ്യോഗസ്ഥരുമായി ഗതാഗത വകുപ്പ് ചര്‍ച്ച നടത്തും.

ഗുജറാത്തുമായുള്ള കരാര്‍ അനുസരിച്ച് വാഹനത്തിന്റെ കണ്‍വേര്‍ഷന്‍ ഏറ്റെടുക്കുന്ന കമ്പനിതന്നെ നടത്തും. അതിനാവശ്യമായ ചെലവ് ഗെയില്‍ നല്‍കും. ഡീസലിന്റെ മാര്‍ക്കറ്റ് വിലയേക്കാള്‍ 10 ശതമാനം താഴ്ത്തിയോ ഡീസല്‍ വിലയ്ക്കു തന്നെയോ ആകും ഇന്ധനം നല്‍കുക. അത് അഞ്ചുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും. എല്‍.എന്‍.ജിയിലേക്കു മാറ്റിയ ബസുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം 1500 ബസുകള്‍ കൂടി ഇത്തരത്തിലാക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനു പദ്ധതിയുണ്ട്.

കെ.എസ്.ആര്‍.ടി.സിയിലെ 10 ഡ്രൈവര്‍മാരെ എല്‍.എന്‍.ജി. ബസുകളിലെ പരിശീലനത്തിനായി ഗുജറാത്തിലേക്കയയ്ക്കും. അഞ്ചു ബസുകള്‍ എല്‍. എന്‍.ജിയിലേക്കു മാറ്റാന്‍ കെ.എസ്.ആര്‍.ടി.സി. ഗെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ബസുകളുടെ സര്‍വീസുകള്‍ വിലയിരുത്തിയ ശേഷമാകും തുടര്‍ നടപടികള്‍.

പഴക്കം ചെന്നതും ഉപയോഗശ്യൂന്യവുമായ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്നതിനുള്ള ഗുജറാത്തിലെ യൂണിറ്റുകള്‍ മന്ത്രി ആന്റണി രാജുവും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തും സന്ദര്‍ശിച്ചു. കേരളത്തിലും സ്‌ക്രാപ്പിങ് യൂണിറ്റുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.