ജസ്‌ന തിരോധാനത്തിന്റെ ചുരുളഴിയുന്നു: മറച്ചുവച്ച സത്യങ്ങളെല്ലാം തുറന്നു പറഞ്ഞ് ആണ്‍സുഹൃത്ത്

August 3, 2018 0 By Editor

ജസ്‌ന തിരോധാന കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. മാര്‍ച്ച് 22 ന് മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌നയെ കുറിച്ച് ആണ്‍ സുഹൃത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചെന്നാണ് സൂചന. ജസ്‌ന കേസില്‍ ആണ്‍സുഹൃത്തിന് പങ്കുണ്ടോയെന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ടായിരുന്നു. ഇതിന്റെ ബാഗമായി പോലീസ് ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തിരുന്നു.

കാണാതായ പിന്നാലെ ജസ്‌നയെ ഒരു ആണ്‍സുഹൃത്തിനൊപ്പം കണ്ടു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു, എന്നാല്‍ അത് ജസ്‌നയല്ലെന്ന് പിന്നീട് കണ്ടെത്തിയെങ്കിലും ജസ്‌നയുമായി അടുപ്പമുള്ള ആണ്‍സുഹൃത്തിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ജസ്‌നയുടെ ഫോണ്‍ പരിശോധിച്ചതോടെ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. എന്നാല്‍ തനിക്ക് സാധാരണ സൗഹൃദം മാത്രമാണ് ജസ്‌നയുമായി ഉണ്ടായിരുന്നത് എന്നായിരുന്നു സുഹൃത്ത് പോലീസിനോട് പറഞ്ഞത്. എന്നാല്‍ സുഹൃത്തിന് പങ്കുണ്ടോയെന്ന സംശയം ജസ്‌നയുടെ സഹോദരനും പോലീസിനോട് പങ്കുവെച്ചിരിരുന്നു.അന്വേഷണം അവസാന ഘട്ടത്തിലെത്തിയതോടെ വീണ്ടും ആണ്‍ സുഹൃത്തിന് പോലീസ് ചോദ്യം ചെയ്തു. പോലീസ് ഇയാളെ ഇതിനകം തന്നെ പത്തോളം തവണ ചോദ്യം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ആയിരത്തോളം ഫോണ്‍ കോളുകള്‍ ജസ്‌ന ഈ യുവാവുമായി നടത്തിയുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ സംശയിക്കുന്നത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴികള്‍ സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം.

കാണാതായ ദിവസവും ഇരുവരും ഫോണില്‍ സംസാരിച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പത്ത് മിനുറ്റ് ഇവര്‍ സംസാരിച്ചിട്ടുണ്ട് എന്നാണ് സൈബര്‍ സെല്ലിന്റെ പരിശോധനയിലെ കണ്ടെത്തല്‍. കൂടാതെ താന്‍ മരിക്കാന്‍ പോവുകയാണെന്ന് കാണിച്ച് ജസ്‌ന ഈ സുഹൃത്തിന് മെസേജ് അയച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവായ മുണ്ടക്കയത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ജസ്‌നയുടെ ആണ്‍സുഹൃത്തിനെ കൂടി കണ്ടതോടെ ഇയാളെ പോലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ തിരുമാനിക്കുകയായിരുന്നു. ജസ്‌ന വസ്ത്രം മാറി ബാഗുമായി കടയ്ക്ക് മുന്നിലൂടെ കടന്നുപോയി മിനിറ്റുകള്‍ക്കകം തന്നെ ആണ്‍സുഹൃത്തും കടയുടെ മുന്നിലൂടെ പോകുന്നത് സിസിടിവിയില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇതോടെയാണ് സുഹൃത്തിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തത്. 12 മണിക്കൂര്‍ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ജസ്‌നയുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായി ഇയാള്‍ വെളിപ്പെടുത്തി. ജസ്‌നയെ താന്‍ ഫോണില്‍ വിളിക്കാറുണ്ടായിരുന്നെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ താനുമായുള്ള ബന്ധം ജസ്‌നയുടെ വീട്ടില്‍ അറിഞ്ഞത് വലിയ വിഷയമായി. ഒരിക്കല്‍ ജസ്‌നയുടെ ബന്ധു തന്നെ ഇക്കാര്യം പറഞ്ഞ് താക്കീത് ചെയ്തു. അതിനുശേഷം താന്‍ ജസ്‌നയുടെ ഫോണ്‍ കോള്‍ എടുക്കാറുണ്ടായിരുന്നില്ല. കുടുംബത്തിന്റെ ഈ ഇടപെടല്‍ ജസ്‌നയെ മാനസികമായി തളര്‍ത്തി. അതേസമയം വീടു വിട്ടിറങ്ങിയ ജസ്‌ന എവിടെപ്പോയെന്നോ ജസ്‌നയ്ക്ക് എന്ത് സംഭവിച്ചെന്നോ തനിക്ക് അറിയില്ലെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

അതേസമയം കേസന്വേണവുമായി ബന്ധപ്പെട്ട് പോലീസിന് ഇപ്പോഴും ഒരു വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. മുണ്ടക്കയത്ത് നിന്ന് ലഭിച്ച ജസ്‌നയോട് സാദൃശ്യമുള്ള സിസിടിവി ദൃശ്യങ്ങള്‍ക്കപ്പുറം അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തത് പോലീസിനെ കുഴയ്ക്കുന്നുണ്ട്.

ജസ്‌നയുടേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും ഫോണ്‍ കോളുകളാണ് പോലീസ് കൂടുതലായി പരിശോധിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം അന്വേഷണ ചുമതല ഉണ്ടായിരുന്ന തിരുവല്ല ഡിവൈഎസ്പി വിരമിച്ച സാഹചര്യത്തില്‍ പുതിയ ഉദ്യോഗസ്ഥനെ ഇതുവരെ നിയമിച്ചിട്ടില്ല. ഇത് കേസന്വേഷണത്തിന് തിരിച്ചടിയായേക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.