എൻഐഎയ്‌ക്ക് ശിവശങ്കർ പ്രതിയല്ല!

എൻഐഎയ്‌ക്ക് ശിവശങ്കർ പ്രതിയല്ല!

January 5, 2021 0 By Editor

കൊച്ചി∙ സ്വര്‍ണക്കടത്ത് കേസില്‍ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പ്രതിയല്ല. സ്വപ്ന സുരേഷും സരിത്തുമുള്‍പ്പെടെ 20 പേരെ പ്രതികളാക്കിയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. കസ്റ്റംസ് കരുതല്‍ തടങ്കലിലാക്കിയ സന്ദീപ് നായരെ മാപ്പു സാക്ഷിയാക്കിയാണ് കുറ്റപത്രം. സ്വര്‍ണക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ എം.ശിവശങ്കറാണെന്ന് കസ്റ്റംസും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും പറയുമ്പോഴും ഇക്കാര്യത്തില്‍ എന്‍ഐഎ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സ്വര്‍ണക്കടത്ത് കേസില്‍ ആദ്യ പ്രതിയായ സരിത്തിനെ അറസ്റ്റ് ചെയ്ത് 180 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് എൻഐഎ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. കസ്റ്റംസ് കേസില്‍ മാപ്പുസാക്ഷികളായ സ്വപ്ന സുരേഷും സരിത്തിനെയും കൂടാതെ കെ.ടി.റമീസും പ്രതിയാണ്. ഇവരുള്‍പ്പെടെ 20 പ്രതികള്‍ക്കെതിരെയാണ് യുഎപിഎ ചുമത്തി കുറ്റപത്രം നല്‍കിയത്.  മൂന്നാം പ്രതിയായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി. സന്ദീപ് നായര്‍ക്ക് പുറമേ 4 പേര്‍ കൂടി മാപ്പുസാക്ഷിയായെന്നാണ് സൂചന. സ്വര്‍ണക്കടത്തിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകര്‍ത്തുവെന്ന കുറ്റവും തീവ്രവാദസംഘത്തിലംഗമായി എന്ന കുറ്റവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. തുടര്‍ച്ചയായി നൂറു കോടിയലധികം രൂപയുടെ സ്വര്‍ണക്കടത്ത് നടത്തിയതിനാല്‍ തീവ്രവാദ പ്രവര്‍ത്തനമായി കണക്കാക്കണമെന്നാണ് എന്‍ഐഎയുടെ വാദം. സ്വര്‍ണക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ എം. ശിവശങ്കറാണെന്ന് കസ്റ്റംസും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. ശിവശങ്കറിെന പ്രതിയാക്കി എന്‍ഫോഴ്സ്മെന്‍റ് അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.