സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം പുതുക്കി

March 1, 2021 0 By Editor

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന മാര്‍ഗ്ഗ നിര്‍ദ്ദേശം പുതുക്കി. സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്റ്റാറ്റിക് ലബോറട്ടറികളില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധന മാര്‍ഗ്ഗ നിര്‍ദ്ദേശമാണ് ആരോഗ്യ വകുപ്പ് പുതുക്കിയത്. സര്‍ക്കാര്‍, അംഗീകൃത സ്വകാര്യ ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും പരിശോധനകള്‍ ഊര്‍ജസ്വലമാക്കുന്നതിനാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നവീകരിച്ചത്.

സര്‍ക്കാര്‍ ലാബുകളുടെ പരിശോധനാശേഷിക്കപ്പുറം ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വന്നാല്‍ അംഗീകൃത സ്വകാര്യ ലാബുകളെ ആശ്രയിക്കാം. വിമാനത്താവളങ്ങളിലെ അന്തര്‍ ദേശീയ യാത്രക്കാരുടെ ആര്‍.ടി.പി.സി.ആര്‍ പരിശോധന സര്‍ക്കാര്‍ സൗജന്യമാക്കിയിരുന്നു.

കോവിഡ് തീവ്രതയുള്ള പ്രദേശങ്ങളില്‍ വേഗത്തില്‍ പരിശോധന നടത്തി, രോഗമുള്ളവരെ കണ്ടെത്തുന്നതിനാണ് കെ.എം.എസ്.സി.എല്‍. മുഖേന ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ലബോറട്ടറികള്‍ സ്ഥാപിച്ചത്. ജില്ലകളില്‍ സ്പോട്ടുകള്‍ നിര്‍ണയിച്ചാണ് മൊബൈല്‍ ലബോറട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. എയര്‍പോര്‍ട്ട്, കണ്ടൈന്‍മെന്റ് സോണുകള്‍, ക്ലസ്റ്ററുകള്‍, ജോലി സ്ഥലങ്ങള്‍, പ്രൈമറി കോണ്ട്ക്‌ട് ഉള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് മൊബൈല്‍ ലബോറട്ടറികളുടെ സേവനം ലഭ്യമാകുന്നത്.സാമ്പിള്‍ എടുക്കുന്നത് മുതല്‍ പരിശോധന, റിസള്‍ട്ട് അപ് ലോഡ്, വേസ്റ്റ് മാനേജ്മെന്റ് എന്നിവയിലെല്ലാം കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിക്കേണ്ടതാണ്. 24 മണിക്കൂറിനകം പരിശോധനാഫലം അപ് ലോഡ് ചെയ്യണം.പോസിറ്റീവാണെങ്കില്‍ എത്രയും വേഗം അറിയിക്കുകയും സര്‍വയലന്‍സ് ടീം അവരെ ഏറ്റെടുക്കയും വേണം. ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കായി എല്ലാ ചെലവുകളും ഉള്‍പ്പെടെ മൊബൈല്‍ ലബോറട്ടറികള്‍ 448 രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളൂ.