സര്‍ക്കാരിനെതിരെയുള്ള പ്രസംഗം: ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി നീട്ടി

സര്‍ക്കാരിനെതിരെയുള്ള പ്രസംഗം: ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി നീട്ടി

August 27, 2018 0 By Editor

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെയും അഴിമതിയേയും ചേര്‍ത്ത് സര്‍ക്കാരിനെതിരെ പ്രസംഗിച്ച ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഷന്റെ കാലാവധി നീട്ടിയത്.

സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന്, അനുവാദമില്ലാതെ പുസ്തകമെഴുതിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഇത് പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ നീട്ടിയിരിക്കുന്നത്.

കഴിഞ്ഞ എട്ട് മാസമായി സസ്‌പെന്‍ഷനിലാണ് ജേക്കബ് തോമസ്. ഒരു വര്‍ഷം വരെ ഐ.പി.എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഷനില്‍ നിറുത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ട്. എന്നാല്‍, അതിന് ശേഷം സസ്‌പെന്‍ഷന്‍ നീട്ടണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതാണ്. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.