സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ദുരുദ്ദേശ്യത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്ന് ‌ സ്വപ്ന ; മൊഴി പുറത്ത്

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ദുരുദ്ദേശ്യത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്ന് ‌ സ്വപ്ന ; മൊഴി പുറത്ത്

March 28, 2021 0 By Editor

തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്ന് തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈകോടതിയില്‍ സമര്‍പ്പിച്ച രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് സ്വപ്ന ഇത്തരത്തില്‍ പറഞ്ഞതായ വിവരമുള്ളത്.

തിരുവനന്തപുരത്തെ ഫ്ലാറ്റ് തന്‍റെ ഒളിസങ്കേതമാണെന്ന് ശ്രീരാമകൃഷ്ണന്‍ തന്നോട് പറഞ്ഞിരുന്നു. ഫ്ലാറ്റിലേക്ക് നിരവധി തവണ വിളിച്ചിട്ടും തനിച്ച്‌ പോയില്ല. സ്പീക്കറുടെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് കീഴ്പ്പെടാത്തതിനാല്‍ മിഡില്‍ ഈസ്റ്റ് കോളജിന്‍റെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കിയതായും സ്വപ്ന മൊഴി നല്‍കിയെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എല്ലായ്‌പ്പോഴും തന്നോട് അടുത്തിടപഴകാന്‍ ശ്രമിച്ചിരുന്നു. സരിത്തിന് സ്പീക്കര്‍ പണമടങ്ങിയ ബാഗ് കൈമാറുന്നതിന് താന്‍ സാക്ഷിയാണ്. ഇതിന് മുമ്പാണ് സരിത്തും സന്ദീപും അവരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി സ്പീക്കറെ ആവശ്യപ്പെട്ടത്. ഇവരുടെ ആവശ്യപ്രകാരം താനാണ് സ്പീക്കറെ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചത്. താന്‍ സാധാരണയായി ഒന്നും സൗജന്യമായി ചെയ്തുകൊടുക്കാറില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കരന്‍റെ ഒരു ടീം ഉണ്ടായിരുന്നതായും സ്വപ്ന മൊഴി നല്‍കിയതായി ഇ.ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവശങ്കരനൊപ്പം സി.എം. രവീന്ദ്രന്‍, ദിനേശ് പുത്തലത്ത് തുടങ്ങിയവരാണ് ഈ ടീമിലുള്ളതെന്നും സര്‍ക്കാറിന്‍റെ പല പദ്ധതികളും ഇവര്‍ ബിനാമി പേരില്‍ ഏറ്റെടുത്തിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. യു.എ.ഇകോണ്‍സുലേറ്റില്‍ നിന്ന് രാജി വെക്കുന്ന കാര്യം താന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നതായി സ്വപ്ന മൊഴി നല്‍കിയതായും ഇ.ഡി കോടതിയെ അറിയിച്ചു.