താജ് മഹല്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പണി കഴിപ്പിച്ചതെല്ലാം പേര് മാറ്റണം: ബിജെപി എംഎല്‍എ

June 14, 2018 0 By Editor

ന്യൂഡല്‍ഹി: വിവാദ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് വീണ്ടും രംഗത്ത്. ഇത്തവണ പ്രധാനമായും താജ്മഹലിനെയാണ് അദ്ദേഹം നോട്ടമിട്ടിരിക്കുന്നത്. താജ് മഹലിനു പുറമേ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പണി കഴിപ്പിച്ച റോഡുകള്‍ കെട്ടിടങ്ങള്‍ എന്നിവയുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിങ്.

പേരു മാറ്റണം എന്നു പറയുന്നതിനൊപ്പം സുന്ദരമായ പേരുകളും എംഎല്‍എ കണ്ടു വെച്ചിട്ടുണ്ട്. താജ്മഹലിന്റെ പേര് റാം മഹല്‍, കൃഷ്ണ മഹല്‍ അല്ലെങ്കില്‍ രാഷ്ട്രഭക്ത് മഹല്‍ എന്നു മാറ്റണം. കൊല്‍ക്കത്തയിലെ വിക്‌ടോറിയ പാലസിന്റെ പേരും മാറ്റണം. വിക്‌ടോറിയ എന്നു പേരു മാറ്റി ‘ജാനകി പാലസ്’ എന്നാക്കണം. മുസ്ലീങ്ങള്‍ പണിയിപ്പിച്ചതാണെന്ന് സമ്മതിക്കുന്നു പക്ഷേ ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയിലെ സാധനങ്ങളെയും ആളുകളെയും ഉപയോഗിച്ചാണ് ഇവര്‍ കെട്ടിടങ്ങള്‍ പണിതത്, സുരേന്ദ്ര സിങ് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

‘ഈ വിഷയം പരിഗണിക്കാന്‍ ഞാന്‍ യോഗി ആദിത്യനാഥിനു കത്തെഴുതും. മുഗള്‍സരായ് റെയില്‍വേ സ്‌റ്റേഷന്റെ പേര് ദീന്‍ദയാല്‍ ഉപാധ്യയാ എന്നാക്കിയതില്‍ അദ്ദേഹത്തിന് നന്ദി പറയുന്നു.’ എന്നും എംഎല്‍എ പറഞ്ഞു.