ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും മറികടന്നുള്ള തീരുമാനം ദോഷം ചെയ്യുമെന്ന് ഹൈക്കമാന്‍ഡിന് ആശങ്ക

ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും മറികടന്നുള്ള തീരുമാനം ദോഷം ചെയ്യുമെന്ന് ഹൈക്കമാന്‍ഡിന് ആശങ്ക

May 22, 2021 0 By Editor

ഗ്രൂപ്പ് നേതാക്കള്‍ ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ പ്രതിപക്ഷ നേതാവാവിനെ കണ്ടെത്തുന്നതിൽ ഹൈക്കമാന്‍ഡിന് ആശയക്കുഴപ്പം. രമേശ് ചെന്നിത്തലയെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ അവരെ മറികടന്നുകൊണ്ടുള്ള ഒരു തീരുമാനം സംസ്ഥാനത്ത് പാര്‍ട്ടിയ്ക്ക് ദോഷം ചെയ്യുമെന്നുള്ള ആശങ്കയാണ് ദേശീയ നേതൃത്വത്തിനുള്ളത്. നിരീക്ഷക സമിതി റിപ്പോര്‍ട്ടിനുമേല്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എകെ ആന്റണി, കെസി വേണുഗോപാല്‍ മുതലായവര്‍ ഇന്ന് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ സമവായമുണ്ടായാല്‍ ഇന്ന് ഉച്ചയോടെതന്നെ കോണ്‍ഗ്രസ് സസ്‌പെന്‍സ് പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭൂരിപക്ഷത്തിന്റേയും പിന്തുണ തനിക്കാണെന്ന അവകാശവാദവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. ചെന്നിത്തല തന്നെ പ്രതിപക്ഷ സ്ഥാനത്ത് തുടരണമെന്നാണ് കമല്‍നാഥ്, പി ചിദംബരം, അംബികാ സോണി, ഹരീഷ് റാവത്ത്, ഉമ്മന്‍ചാണ്ടി തുടങ്ങി മുതിര്‍ന്ന നേതാക്കളുടെ ആവശ്യം. ചെന്നിത്തല മാറണമെന്ന് ആവശ്യപ്പെടുന്നവരുടേത് വെറും ആവേശം മാത്രമാണെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ അത് മതിയാവില്ലെന്നും ഉമ്മന്‍ചാണ്ടി ഹൈക്കാമന്റിനെ അറിയിച്ചു. ഇതിനിടെ ഉമ്മന്‍ചാണ്ടി എകെ ആന്റണിയോട് ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഇന്നലെ രാത്രിയോടെയാണ് ഹൈക്കമാന്‍ഡ് നിയോഗിച്ച സംഘം കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഭൂരിഭാഗം എംഎല്‍എമാരും വിഡി സതീശന്‍ പ്രതിപക്ഷ നേതാവായി വേണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.