തുടര്‍ച്ചയായ മൂന്നാം വിജയത്തിന്റെ നിറവില്‍ രാജസ്ഥാന്‍: മുംബൈക്കെതിരെ ഏഴു വിക്കറ്റിന്റെ ജയം

May 14, 2018 0 By Editor

മുംബൈ: ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ അഞ്ചാം അര്‍ധ സെഞ്ചുറിയോടെ ജോസ് ബട്‌ലര്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍, മുംബൈക്കെതിരെ രാജസ്ഥാന്‍ റോയല്‍സിനു ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാന്‍ പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ നിര്‍ണായക മല്‍സരം തോറ്റ മുംബൈയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു.

53 പന്തില്‍ ഒന്‍പതു ഫോറും അഞ്ചു സിക്‌സും പറത്തി 94 റണ്‍സോടെ പുറത്താകാതെനിന്ന ബട്‌ലറുടെ ഇന്നിങ്‌സാണ് ഇന്നിങ്‌സാണ് ഒരിക്കല്‍ക്കൂടി രാജസ്ഥാന്റെ മാനം കാത്തത്. ഓപ്പണര്‍ ഷോട്ട് (4) നിരാശപ്പെടുത്തിയെങ്കിലും രണ്ടാം വിക്കറ്റില്‍ ബട്‌ലറും രഹാനെയും ഒത്തുചേര്‍ന്നതോടെ രാജസ്ഥാന്‍ ഇന്നിങ്‌സിനു താളം കൈവന്നു. രഹാനെ 37 റണ്‍സ് നേടി. ജയത്തോടെ രാജസ്ഥാന്‍ പ്ലേഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കി.

ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‌സ് നേടി. സൂര്യകുമാര്‍ യാദവ് (31 പന്തില്‍ 38), എവിന്‍ ലെവിസ്(42 പന്തില്‍ 60) ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 87 റണ്‌സ് അടിച്ചുകൂട്ടി. രാജസ്ഥാന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളും കൂട്ടുകെട്ടിനെ തുണച്ചു.

സൂര്യകുമാര്‍ പുറത്തായശേഷമെത്തിയ രോഹിത് ശര്‍മ നേരിട്ട ആദ്യ പന്തില്‍തന്നെ പുറത്തായി ക്ലാസ് തെളിയിച്ചു. ഇഷാന്‍ കിഷന്‍(12), കൃണാല്‍ പാണ്ഡ്യ(3) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ വന്പനടികളാണ് ഒടുവില്‍ മുംബൈയെ 150 കടത്തിയത്. ഹാര്‍ദിക് 21 പന്തില്‍ 36 റണ്‌സ് നേടി പുറത്തായി. സ്റ്റോക്‌സിന്റെ പന്തില്‍ മികച്ച ഡൈവിങ് ക്യാച്ചിലൂടെ സഞ്ജു സാംസണാണ് ഹാര്‍ദികിനെ കൈപ്പിടിയിലൊതുക്കിയത്.