കൊച്ചിയില്‍ ആഡംബരജീവിതം, ക്രിപ്‌റ്റോകറന്‍സി ഇടപാടും; മാര്‍ട്ടിന്‍ ഒളിവില്‍ തന്നെ

കൊച്ചി: യുവതിയെ ഫ്ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ പോലീസിന് ഇതുവരെയും പിടികൂടാനായില്ല. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് അവകാശപ്പെടുമ്പോഴും മറ്റു വിവരങ്ങളൊന്നും…

By :  Editor
Update: 2021-06-09 05:00 GMT

കൊച്ചി: യുവതിയെ ഫ്ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ പോലീസിന് ഇതുവരെയും പിടികൂടാനായില്ല. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് അവകാശപ്പെടുമ്പോഴും മറ്റു വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും പോലീസിന്റെ തിരച്ചിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.

അതിനിടെ, തൃശ്ശൂർ മുണ്ടൂർ സ്വദേശിയായ മാർട്ടിൻ ജോസഫ് എറണാകുളത്ത് ആഡംബര സൗകര്യങ്ങളോടെയാണ് ജീവിതം നയിച്ചിരുന്നതെന്നാണ് വിവരം. കൊച്ചി മറൈൻഡ്രൈവിൽ മാസം അര ലക്ഷം രൂപ വാടകയുള്ള ഫ്ളാറ്റിലായിരുന്നു താമസം. തൃശ്ശൂരിലെ വീടുമായോ വീട്ടുകാരുമായോ വലിയ ബന്ധം പുലർത്തിയിരുന്നില്ല. ഇടയ്ക്ക് ആഡംബര കാറുകളിൽ വീട്ടിൽ വരുന്നതൊഴിച്ചാൽ നാട്ടുകാർക്കും മാർട്ടിനെക്കുറിച്ച് കൂടുതൽ കാര്യങ്ങളൊന്നും അറിയില്ല.

നേരത്തെ ചില കഞ്ചാവ് കേസുകളിൽ മാർട്ടിൻ ഉൾപ്പെട്ടിരുന്നതായാണ് വിവരം. ഇതിനെത്തുടർന്നാണ് എറണാകുളത്തേക്ക് താമസം മാറ്റിയത്. കൊച്ചി നഗരത്തിൽ ആഡംബരജീവിതം നയിച്ചിരുന്ന മാർട്ടിന് മണിചെയിൻ, ക്രിപ്റ്റോ കറൻസി ഇടപാടുകളുണ്ടെന്നും പോലീസിന് സംശയമുണ്ട്.

ക്രൂരപീഡനത്തിനിരയായ യുവതി എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്തു വരുമ്പോഴാണ് മാർട്ടിനുമായി പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ചു വരുന്നതിനിടെ യുവതിയെ മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ കൊണ്ടുപോയി മാർട്ടിൻ ലൈംഗികമായി പീഡിപ്പിച്ചു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ടു വരെയുള്ള ദിനങ്ങളിലായിരുന്നു ഇത്. യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയ പ്രതി, ഫ്ളാറ്റിന് പുറത്തു പോകുകയോ പീഡനവിവരം പുറത്തു പറയുകയോ ചെയ്താൽ വീഡിയോ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി.

Tags:    

Similar News