അരികൊമ്പൻ ദൗത്യം നാളെ ; ഇന്നത്തെ നീക്കം പാളി: പുളിമരത്തോട്ടം വിട്ട് അരിക്കൊമ്പന്‍; ഡ്രോണ്‍ പറത്തിയ യുട്യൂബർ അറസ്റ്റിൽ

കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയതിനുശേഷം പുളിമരത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന അരിക്കൊമ്പൻ തിരിച്ചിറങ്ങി. നിലവിൽ ജനവാസ മേഖലയ്ക്കു സമീപം കൃഷിത്തോട്ടത്തിലാണ്. ദൃശ്യങ്ങൾ പകർത്തുന്നതിനു…

By :  Editor
Update: 2023-05-27 06:54 GMT

കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയതിനുശേഷം പുളിമരത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന അരിക്കൊമ്പൻ തിരിച്ചിറങ്ങി. നിലവിൽ ജനവാസ മേഖലയ്ക്കു സമീപം കൃഷിത്തോട്ടത്തിലാണ്. ദൃശ്യങ്ങൾ പകർത്തുന്നതിനു പ്രദേശത്ത് രണ്ടു യുവാക്കൾ ചേർന്ന് ഡ്രോൺ പറത്തിയതിനെ തുടർന്നാണ് ആന പുളിമരത്തോട്ടത്തിൽനിന്ന് പുറത്തിറങ്ങിയത്. യൂട്യൂബ് ചാനൽ നടത്തുന്ന ഇവരിൽ ഒരാളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. പുളിമരത്തോട്ടത്തിൽവച്ച് മയക്കുവെടിവച്ച് അരിക്കൊമ്പനെ പിടികൂടാനായിരുന്നു തമിഴ്നാട് വനംവകുപ്പിന്റെ പദ്ധതി. ഇതാണ് പാളിയത്.

അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടാൻ തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ആനയെ മേഘമല കടുവാസങ്കേതത്തിനുള്ളിൽ വിടാനാണ് ഉത്തരവ്. ദൗത്യത്തിനായി ആനമലയിൽനിന്നു മൂന്നു കുങ്കിയാനകളെ എത്തിക്കും. കമ്പം മേഖലയിൽ അതീവജാഗ്രത നിർദേശമുണ്ട്. കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതു ലംഘിച്ച 20 പേർക്കെതിരെ കേസെടുത്തു. ജനം പുറത്തിറങ്ങരുതെന്നു നിർദേശം നൽകി. കമ്പംമേട്ട് റൂട്ടിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

Full View

ആന നാട്ടിലിറങ്ങാതിരിക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്. പടക്കം പൊട്ടിച്ചും ആകാശത്തേയ്ക്കു വെടിവച്ചു ആനയെ അകറ്റാനാണ് ശ്രമം. ആനയെ പിടികൂടുന്നത് സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വനംമന്ത്രിയും തമ്മിൽ ആശയവിനിമയം നടത്തി. തേനി എംഎൽഎയുമായും ഇരുവരും ചർച്ച നടത്തുന്നുണ്ട്. ആനയെ പിടികൂടാൻ എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്നും എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു.

ഇന്നു രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ വൻതോതിൽ ഭീതി സൃഷ്ടിച്ച് നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഓട്ടോറിക്ഷയും ബൈക്കും ഉൾപ്പെടെ തകർത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. ഓട്ടോയിലുണ്ടായിരുന്ന ബൽരാജിനു പരുക്കേറ്റു. ടൗണിലെ പ്രധാന റോഡുകളിലൊന്നിലൂടെ ആളുകളെ ഓടിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യം പുറത്തായിരുന്നു.അരിക്കൊമ്പന്റെ പരാക്രമം ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാനുള്ള തീരുമാനം

Tags:    

Similar News