ജനങ്ങളുടെ മനോഭാവം മനസിലാക്കാനായില്ല, ‘എസ്ഡിപിഐ ഉൾപ്പെടെ യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചു; വീഴ്ച പറ്റിയെന്ന് സമ്മതിച്ച് സിപിഎം

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് എംവി ഗോവിന്ദന്‍. എസ്എന്‍ഡിപി നേതൃത്വം സംഘപരിവാറിന് വേണ്ടി വോട്ട് മാറ്റിയെന്ന് എം വി ഗോവിന്ദന്‍…

By :  Editor
Update: 2024-06-20 06:01 GMT

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് എംവി ഗോവിന്ദന്‍. എസ്എന്‍ഡിപി നേതൃത്വം സംഘപരിവാറിന് വേണ്ടി വോട്ട് മാറ്റിയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ദേശീയ തലത്തില്‍ സിപിഎം സര്‍ക്കാര്‍ ഉണ്ടാക്കില്ലെന്നും കോണ്‍ഗ്രസാകും സര്‍ക്കാര്‍ ഉണ്ടാക്കുകയെന്നുമുള്ള തോന്നല്‍ മതന്യൂനപക്ഷങ്ങളില്‍ ഉണ്ടായത് നല്ലത് പോലെ ബാധിച്ചു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ അടക്കം യുഡിഎഫിനൊപ്പം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചു.

സിപിഎമ്മിന്റെ ഉറച്ചവോട്ടായിരുന്ന ഈഴവ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായതില്‍ എസിഎന്‍ഡിപിയെയും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ബിഡിജെഎസ് എന്ന പാര്‍ട്ടിയിലൂടെ എസ്എന്‍ഡിപിയില്‍ ബിജെപി നുഴഞ്ഞുകയറി. ഇതിന്റെ ഫലമായി എസ്എന്‍ഡിപിയില്‍ ഒരു വിഭാഗം ബിജെപിക്ക് അനുകൂലമായി നിലപാട് എടുക്കുന്ന നിലയുണ്ടായി.

മുസ്ലീം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി അടക്കം യുഡിഎഫ് മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചു. ഇത് മതനിരപേക്ഷ കേരളത്തിനെ സംബന്ധിച്ച് ദൂരവ്യാപക പ്രശ്‌നമാകും. മതനിരപേക്ഷ മനസുള്ള ഭൂരിപക്ഷ ന്യൂനപക്ഷ മതങ്ങളില്‍പ്പെട്ടവര്‍ അതിനെ രാഷ്ട്രീയമായി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിഭാഗത്തിലെ ഒരു വിഭാഗം ഇപ്രാവശ്യം ബിജെപി ക്ക് അനുകൂലമായി നിലപാടെടുത്തു. തൃശ്ശൂരില്‍ കോണ്‍ഗ്രസ് വോട്ട് ചോര്‍ന്നത് ഇക്കാരണം കൊണ്ടാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇമേജ് തകര്‍ക്കാന്‍ ശ്രമം ഉണ്ടായിരുന്നു. പിണറായിയേയും കുടുംബത്തെയും ടാര്‍ഗറ്റ് ചെയ്തുകൊണ്ടായിരുന്നു ആക്രമണം. അത്തരം പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു. വലത് മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തി. തോല്‍വിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. എന്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നടക്കം പരിശോധിക്കും. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അടിമുതല്‍ തല വരെ പരിശോധിക്കും. എല്ലാ ലോക്കല്‍ കമ്മിറ്റികളിലും ബഹുജന കൂട്ടായ്മകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളിലേക്ക് പോകണം എന്നാണ് സിപിഎം തീരുമാനം. നല്ല ജാഗ്രതയോടെ ജനങ്ങളെ സമീപിക്കും. ജനങ്ങളില്‍ ഉണ്ടായ തെറ്റിദ്ധാരണ മാറ്റാന്‍ പ്രവര്‍ത്തിക്കും. തോല്‍വിയില്‍ സമഗ്ര പരിശോധന നടത്തി.ജനങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസ നടപടികള്‍ ഉണ്ട്. പെന്‍ഷന്‍ അടക്കമുള്ളവയില്‍ അനുകൂല്യം കൃത്യതയോടെ നല്‍കാന്‍ ആയില്ല. ആ പ്രശ്‌നവും വോട്ടില്‍ പ്രതിഫലിച്ചു. ജനങ്ങളുടെ മനസ് മനസിലാക്കി പ്രവര്‍ത്തനം കാര്യക്ഷമമാക്കും.

Tags:    

Similar News