ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു; നെയ്മറിനെതിരെ ബലാത്സംഗക്കേസ്‌

ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു; നെയ്മറിനെതിരെ ബലാത്സംഗക്കേസ്‌

June 3, 2019 0 By Editor

ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മറിനെതിരെ പീഢനപരാതി. കഴിഞ്ഞമാസം പാരീസിലെ ഹോട്ടലില്‍ വച്ച് സ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്നാണ് ആരോപണമെന്ന് പോലീസ് രേഖകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് 15 നാണ് സംഭവമെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ചയാണ് നെയ്മറിനെതിരെ യുവതി സാവോ പോളോ പോലീസിന് മുമ്പാകെ പരാതിയുമായി എത്തുന്നത്.

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ബ്രസീലുകാരിയായ യുവതിയോട് തന്നെ കാണാന്‍ പാരീസിലെത്താന്‍ നെയ്മര്‍ പറഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു. നെയ്മറിന്റെ സുഹൃത്ത് ഗല്ലോ തന്നെ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. താമസിച്ചിരുന്ന ഹോട്ടലിലേക്ക് മദ്യപിച്ച നിലയിലാണ് നെയ്മര്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും സംസാരിച്ചിരുന്നു. പിന്നീട് നെയ്മര്‍ അക്രമാസക്തനാകുകയും തന്നെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. തന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി താരം ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.

സംഭവത്തിനു പിന്നാലെ മാനസികമായി തകര്‍ന്നുപോയ യുവതി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പാരീസ് വിട്ടത്. സംഭവത്തില്‍ പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും സാവോ പോളോ പോലീസ് അറിയിച്ചു.

എന്നാല്‍ വിഷയത്തോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ നെയ്മറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തയ്യാറിയിട്ടില്ല. തന്റെ മകനെതിരായ ഗൂഡാലോചനയുടെ ഭാഗമായാണ് ആരോപണമെന്ന് നെയ്മറിന്റെ പിതാവ് ആരോപിച്ചു. നെയ്മറിന്റെ ഭാഗത്ത് നിന്നും അത്തരം യാതൊരു പ്രവര്‍ത്തിയും ഉണ്ടായിട്ടില്ല, ഇതിന് തെളിവായി പരാതിക്കാരിയുമായി താരം തടത്തിയ വാട്‌സാപ്പ് ചാറ്റ് പുറത്ത് വിടാന്‍ തയ്യാറാണെന്നും അദ്ദേഹത്തിന്റെ മാനേജര്‍ കൂടിയായ പിതാവ് നെയ്മര്‍ ഡോസ് സാന്റോസ് പ്രതികരിച്ചു.

കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നെയ്മറിനെതിരെ ആരോപണം ഉയരുന്നത്. ബ്രസില്‍ ക്യാപ്റ്റനായിരുന്ന നെയ്മറെ കഴിഞ്ഞ ദിവസം ഈ സ്ഥാനത്ത് നിന്നും നീക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം പുറത്തുവരുന്നത്.