അഭിനയത്തിലൂടെ ഒരു പകൽ മുഴുവൻ പോലീസിനെ വട്ടം കറക്കിയ മോഷ്ടാവിനെ കോടതി റിമാൻഡ് ചെയ്തു

മോഷണശ്രമത്തിനിടയിൽ പിടിയിലായതിനെ തുടർന്ന് അഭിനയത്തിലൂടെ ഒരു പകൽ മുഴുവൻ പോലീസിനെ വട്ടം കറക്കിയ മോഷ്ടാവിനെ കോടതി റിമാൻഡ് ചെയ്തു.കങ്ങഴ അരീക്കൽ ഭാഗത്ത് ചേരിയിൽ സുനിൽ കുമാർ (40) ആണ് പ്രതി.

പുലർച്ചെ പട്രോളിങിനായി ബൈക്കിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ ബസ്‌സ്റ്റാൻഡിനുള്ളിലെ പഴക്കടയിൽനിന്ന് ശബ്ദംകേട്ട് പരിശോധന നടത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപെട്ടതും സുനിലിനെ പിടികൂടിയതും. പിടിയിലായ ഉടൻതന്നെ ഇയാൾ നെഞ്ചുവേദന അഭിനയിച്ച് നിലത്തുവീണു. ഇയാളെ ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ അസുഖങ്ങൾ ഒന്നുമില്ലന്ന് കണ്ടെത്തി. തുടർന്ന് മോഷ്ടാവ് പോലീസ് മർദനത്തിൽ പരിക്ക് പറ്റി എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കിയപ്പോൾ പോലീസ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, മെഡിക്കൽ കോളേജിലെ പരിശോധനയിൽ മോഷണ ശ്രമത്തിനിടയിൽ കടയിലെ പൂട്ടുപൊളിച്ചപ്പോൾ വിരലിലുണ്ടായ മുറിവാണന്ന് മനസ്സിലായി. ഇതോടെ ഇയാൾ കൈക്ക് പരിക്കേറ്റന്നും കൈമുട്ടുവരെ പ്ലാസ്റ്ററിടണമെന്നും ബഹളം വച്ച് ഡോക്ടറോട് ആവശ്യപ്പെട്ടു. കൈയ്യിൽ ബാൻഡേജ് ചുറ്റി പറഞ്ഞയച്ചു.

വീണ്ടും ചങ്ങനാശ്ശേരി സ്റ്റേഷനിലെത്തിച്ചതോടെ പുതിയ അടവുമായി രംഗത്തെത്തി. പോലീസ് ക്രൂരമായി മർദിച്ചെന്ന് കാട്ടി ഫേസ് ബുക്കിലും വാട്സാപ്പിലും പോസ്റ്റുകളിടുമെന്ന് ഭീഷണി പോലീസ് വഴങ്ങിയില്ല. മോഷണം നടത്തിയതിന് ഇയാളുടെ പേരിൽ കേസെടുത്ത പോലീസ് പ്രതിയെ ചങ്ങനാശ്ശേരി കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് പൊൻകുന്നം സബ് ജയിലിലേക്ക് അയച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story