ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം യുഎസ് കോണ്‍ഗ്രസ് പാസാക്കി

December 19, 2019 0 By Editor

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയായ കോണ്‍ഗ്രസ് പാസാക്കി. അധികാര ദുര്‍വിനിയോഗം നടത്തി, ജനപ്രതിനിധി സഭയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്ച് ചെയ്തത്. 435 സഭയില്‍ 431 പേരാണ് വോട്ട് ചെയ്തത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പ്രമേയത്തെ 219 പേര്‍ അനുകൂലിച്ചു. 164 പേര്‍ എതിര്‍ത്തു. ജനപ്രതിനിധി സഭയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയെന്ന പ്രമേയത്തെ 229 പേര്‍ അനുകൂലിച്ചു. 198 പേര്‍ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി.

ഇംപീച്ച്മെന്‍റ് പ്രമേയം പാസാക്കാന്‍ 216 വോട്ടുകളാണ് വേണ്ടിയിരുന്നത്. 10 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷമാണ് പ്രമേയങ്ങള്‍ വോട്ടിനിട്ടത്. അമേരിക്കയുടെ 243 വര്‍ഷത്തെ ചരിത്രത്തിനിടെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്‍റ് ആണ് ട്രംപ്. 1868ല്‍ ആന്‍ഡ്രു ജോണ്‍സനെയും 998ല്‍ ബില്‍ ക്ളിന്‍റനെയും അമേരിക്കന്‍ കോണ്‍ഗ്രസ് ഇംപീച്ച്മെന്‍റ് ചെയ്തിരുന്നു. സെനറ്റ് പിന്നീട് കുറ്റവിമുക്തരാക്കിയതിനെ തുടര്‍ന്ന് ഇരുവരും പ്രസിഡന്‍റ് പദവിയില്‍ തുടര്‍ന്നു. ട്രംപിനു സെനറ്റിന്റെ സംരക്ഷണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.