തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ കല്ലക്കയം കുടിവെള്ള പദ്ധതിയുടെ മെല്ലേപോക്കില്‍ അതൃപ്തി രേഖപ്പെടുത്തി എം.എല്‍.എ പി.കെ അബ്ദുറബ്ബ്

തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ കല്ലക്കയം കുടിവെള്ള പദ്ധതിയുടെ മെല്ലേപോക്കില്‍ അതൃപ്തി രേഖപ്പെടുത്തി എം.എല്‍.എ പി.കെ അബ്ദുറബ്ബ്

February 21, 2020 0 By Editor

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നിലവിലുള്ള പദ്ധതികള്‍ വേഗത്തിലാക്കാന്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ധേശം നല്‍കി. തിരൂരങ്ങാടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഇന്നലെ ചേര്‍ന്ന ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ഊരാലുങ്ങല്‍ സൊസൈറ്റി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ കല്ലക്കയം കുടിവെള്ള പദ്ധതിയുടെ മെല്ലേപോക്കില്‍ എം.എല്‍.എ അതൃപ്തി രേഖപ്പെടുത്തി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിയ പദ്ധതിക്ക് അക്കാലത്ത് തന്നെ പത്ത് കോടി രൂപ വകയിരുത്തിയിരുന്നു. കിണറിനും ട്രീറ്റ് മെന്റ് പ്ലാന്റിനും പൈപ്പ് ഇടുന്നതിനുമായി വകയിരുത്തിയ ഈ തുകയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ട് തന്നെ വര്‍ഷങ്ങള്‍ പിന്നിട്ടു. കണറിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ മാത്രമാണ് ഇത് വരെയും 75 ശതമാനം പൂര്‍ത്തിയായിട്ടുള്ളത്. ബാക്കിയുള്ളവയെല്ലാം മന്ദഗതിയിലാണ് നീങ്ങുന്നത്. അവ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് യോഗം തീരുമാനിച്ചു. അതോടപ്പം ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥിതി ചെയ്യുന്ന കരിപറമ്പ് മുതല്‍ വെന്നിയൂര്‍ വരെ റോഡിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് അനുമതിക്കായി പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഏകദേശം 2.30 കോടി രൂപയുടെ റോഡ് കട്ടിംഗാണ് വേണ്ടിയിരുന്നത്. എന്നാല്‍ 80 ലക്ഷം രൂപയുടെ റോഡ് കട്ടിങ്ങിന് മാത്രമാണ് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്. ഇത് കരിപറമ്പ് മുത്ല്‍ ചെമ്മാട് ആസ്പത്രി കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന ടാങ്ക് വരെ 1400 മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും യോഗം തീരുമാനിച്ചു.


ബാക്കിയുള്ളവക്ക് ആവശ്യമായി തുകയും ഒപ്പം നന്നമ്പ്ര, പരപ്പനങ്ങാടിയേ കൂടി ഉള്‍പ്പെടുത്തി ഈ പദ്ധതി വ്യാപിപ്പിക്കകുന്നതിനുള്ള പ്രപ്പോസല്‍ സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. ഈ പദ്ധതിക്കും മറ്റുമായി പുഴയില്‍ പുതിയ തടയണ നിര്‍മ്മിക്കുന്നതിന് പുഴയിലൂടെ ജലയാത്ര നടത്താനും അത് മാര്‍ച്ച് രണ്ടിനകം പൂര്‍ത്തിയാക്കും.
പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ ഉള്ളണം കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 1500 കുടുംബങ്ങള്‍ക്ക് ഉപയോഗപ്പെടുന്ന തരത്തില്‍ കേന്ദ്രത്തിന്റെ മൈനോറിറ്റി വെല്‍ഫയര്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി തെയ്യാറാക്കിയ പദ്ധതിയില്‍ 52 ലക്ഷം രൂപ വകയിരുത്തി കിണറും പമ്പ് ഹൗസ് നിര്‍മ്മാണവും പൂര്‍ത്തികരിച്ചിട്ടുണ്ട്. ബാക്കിയുള്ള ട്രീറ്റ് മെന്റ് പ്ലാന്റ്, ടാങ്ക്, പൈപ്പ് ലൈന്‍, ഹൗസ് കണക്ഷന്‍ എന്നിവക്ക് വേണ്ട തുക വകയിരുത്തുന്നതിന് സര്‍ക്കാറിലേക്ക് സമര്‍പ്പിക്കും. 20144-15 വര്‍ഷത്തില്‍ പൂര്‍ത്തിയാക്കേണ്ടിരുന്ന പദ്ധതി ഇത് വരേയും വൈകിപ്പിച്ചതില്‍ എം.എല്‍.എ അമര്‍ഷം രേഖപ്പെടുത്തി.
2018-19 വര്‍ഷത്തില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കാച്ചടി കുടിവെള്ള പദ്ധതിക്കായി അനുവദിച്ച 40 ലക്ഷം രൂപ ഇത് വരേയും വിനിയോഗിച്ചിട്ടില്ല. അത് കൊണ്ട് തന്നെ അരീകാടന്‍ റോഡ്, ചുള്ളിപ്പാറ റോഡ്, സലഫി മസ്ജിദ് പരിസരം, കാച്ചടി സ്‌കൂള്‍ പരിസരം പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങള്‍ വെള്ളം കിട്ടാതെ പ്രയാസത്തിലാണ്. ഈ തുക ഉപയോഗപ്പെടുത്തി ഈ പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിനും യോഗം തീരുമാനിച്ചു. കടലാക്രമണത്തിലും പ്രളയത്തിലും തകര്‍ന്ന പരപ്പനങ്ങാടി ചാപ്പപ്പടി-ബീച്ച് റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിന് 2.95 ലക്ഷം രൂപയുടെ ഡി.പി.ആര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും നന്നമ്പ്ര പഞ്ചായത്തിലെ ടി.ടി അബ്ദുള്ള മാസ്റ്റര്‍ റോഡ് ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.
ഊരാലുങ്ങല്‍ സൊസൈറ്റിക്ക് നിര്‍മ്മാണ ചുമതലയുള്ള നാടുകാണി പരപ്പനങ്ങാടി റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും വൈദ്യുതി തൂണുകള്‍ വേഗത്തില്‍ മാറ്റി സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ തിരൂരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ, പരപ്പനങ്ങാടി ചെയര്‍പേഴ്‌സണ്‍ വി.വി ജമീല ടീച്ചര്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഉസ്മാന്‍ ഉള്ളണം, പി.കെ ജമാല്‍, കെ കുഞ്ഞിമരക്കാര്‍, കെ.എം മൊയ്തീന്‍, എ.കെ റഹീം, കെ.കെ മന്‍സൂര്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥാന്മാരായ പി.എസ് സിജിമോള്‍, ടി സുരേഷ് ബാബു, വി.എന്‍ രാജേഷ്, കെ.പി ശിവാനന്ദന്‍, ഡോ. ബി ബിജുകുമാര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരായ ടി സുന്ദരന്‍, പി അബ്ബാസ്, എ.സി ശ്രീജിത്ത്, എ.സി റഷീദ്, ടി.കെ ഫവാസ്, പി സിദ്ധീഖ് ഇസ്മായീല്‍, ആര്‍ റോഷ്‌നി, ഊരാലുങ്ങല്‍ സൊസൈറ്റി ഉദ്യോഗസ്ഥരായ കെ.ടി.കെ അജി, എ നിജില്‍, പി.എം ശിജിന്‍, തിരൂരങ്ങാടി ലാന്‍ഡ് റവന്യൂതഹസീല്‍ദാര്‍ അന്‍വര്‍ സാദത്ത് മറ്റു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.