മാഹിയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നും മുങ്ങിയ രോഗിക്ക്
കോവിഡ് ലക്ഷണങ്ങളോടെയാണ് മാഹി ജനറല്‍ ആശുപത്രിയില്‍ നിന്ന് ചാലക്കര സ്വദേശിയായ 68 കാരിയെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബീച്ച് ആശുപത്രിയില്‍ ആംബുലന്‍സില്‍ കൊണ്ടു വന്നത്. പ്രാഥമിക പരിശോധനക്ക് ശേഷം ഇവരെ എസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ വാര്‍ഡിലെത്തിയ രോഗി അസ്വസ്ഥത പ്രകടിപ്പിക്കുകയും ഇവിടെ നില്‍ക്കുന്നില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയുമായിരുന്നു. ഭര്‍ത്താവിനൊപ്പമാണ് ഇവര്‍ വന്നത്. പുറത്തിറങ്ങി അവര്‍ വന്ന ആംബുലന്‍സില്‍ തിരിച്ചുപോവാന്‍ ശ്രമിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ പക്ഷെ അവരെ കൊണ്ടുപോകാന്‍ തയാറായില്ല. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ റെയില്‍വേസ്റ്റേഷനിലെത്തി മംഗള എക്സ്പ്രസില്‍ മാഹിയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം.
മാഹിയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ തലശേരിയിൽ ഇവര്‍ ഇറങ്ങിയതത്രെ. ഇവര്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോയ വിവരം ബീച്ച് ആശുപത്രി അധികൃതര്‍ മാഹിയലെ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് അവിടെ നിന്ന് രോഗിയെ മാഹി ജനറല്‍ ആശുപത്രിയില്‍ അന്നുതന്നെ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വഴികള്‍ അന്വേഷിച്ച് റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്.