പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. പിഎ ലളിത അന്തരിച്ചു

പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. പിഎ ലളിത അന്തരിച്ചു

April 12, 2020 0 By Editor

പ്രമുഖ ഡോക്ടറും കോഴിക്കോട് എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ന്യൂറോളജി സെന്റര്‍ ചെയര്‍പേഴ്സണുമായിരുന്ന പി എ ലളിത(68) അന്തരിച്ചു. ക്യാന്‍സറിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മലബാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഐഎംഎ വനിതാവിഭാഗം മുന്‍ ചെയര്‍പേഴ്‌സണായിരുന്നു. എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍സ് ആന്റ് യൂറോളജി സെന്റര്‍ ചെയര്‍പേഴ്‌സണായും സേവനം അനുഷ്ഠിച്ചിരുന്നു. ഡോക്ടര്‍ എന്നതിലപ്പുറം നല്ലൊരു എഴുത്തുകാരി കൂടിയായിരുന്നു പി.എ ലളിത. അഞ്ച് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും ഇവരുടേതായിട്ടുണ്ട്. പെണ്ണെഴുത്തിലെ ഭിഷഗ്വര എന്നറിയപ്പെടുന്ന ലളിത കോഴിക്കോട്ടെ സാമൂഹിക മണ്ഡലത്തിലെ പ്രമുഖ സാന്നിധ്യമായിരുന്നു. മനസ്സിലെ കൈയൊപ്പ്, മരുന്നുകള്‍ക്കപ്പുറം, പറയാനുണ്ടേറെ, മുഖങ്ങള്‍ അഭിമുഖങ്ങള്‍, കൗമാരം അറിയേണ്ടതെല്ലാം എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍.

സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌നം അവാര്‍ഡ്, 2006-ല്‍ ഐ.എം.എയുടെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം, ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ അവാര്‍ഡ്, ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് ഫൗണ്ടേഷന്റെ പ്രസാദ് ഭൂഷണ്‍ അവാര്‍ഡ്, ഐ.എം.എ വനിതാവിഭാഗത്തിന്റെ 2014 ലെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം, 2012 ലെ മികച്ച ഡോക്ടര്‍ക്കുള്ള കാലിക്കറ്റ് ലയണ്‍സ് ക്ലബ് അവാര്‍ഡ്, മാനവ സംസ്‌കൃതി കേന്ദ്ര അവാര്‍ഡ്, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം, 2015 ല്‍ ഡോ.പല്‍പ്പു സ്മാരക അവാര്‍ഡ്, കൈരളി ടി.വിയുടെ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ്, ധന്വന്തരി പുരസ്‌കാരം, സി.എച്ച്‌ ചാരിറ്റബില്‍ സൊസൈറ്റിയുടെ 2020 ലെ പ്രഥമ കര്‍മ്മശ്രീമതി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.