സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ കണക്കുകൾ ലാബ് റിപ്പോർട്ടുകളുമായി പൊരുത്തപ്പെടുന്നില്ലെന്നു രേഖകള്‍
തിരുവനന്തപുരം ∙ കൊറോണ ബാധിതരെക്കുറിച്ചുള്ള ലാബ് റിപ്പോർട്ട് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുമായി പൊരുത്തപ്പെടുന്നില്ലെന്നു രേഖകള്‍. സംസ്ഥാനസർക്കാർ കണക്കുകള്‍ മാറ്റിമറിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണു തിരുവനന്തപുരം ജില്ലയിലെ 2 ദിവസത്തെ രേഖ പുറത്തായത്.
മെയ് 23ന് തിരുവനന്തപുരം ജില്ലയിൽ 9 പേര്‍ കോവിഡ് പോസിറ്റീവ് ആണെന്നാണു മെഡിക്കല്‍ കോളജിലെ ലാബ് റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്ന് എത്തിയ കിളിമാനൂര്‍ മടവൂര്‍ സ്വദേശികളായ 4 പേര്‍ ഉള്‍പ്പെടെയാണിത്. എന്നാല്‍ 23നു സംസ്ഥാനത്ത് 62 പേര്‍ക്കു കോവിഡ് ബാധിച്ചെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി നല്‍കിയ പട്ടികയില്‍ തിരുവനന്തപുരത്തു രോഗികളേയില്ല.
പരിശോധനയില്‍ മെയ് 24ന് 9 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. അന്നു സംസ്ഥാനത്ത് ആകെ 53 രോഗികള്‍; തിരുവനന്തപുരത്തു 12 രോഗികള്‍. മെയ് 23ന് കൊറോണ സ്ഥിരീകരിച്ച രോഗികളില്‍ നിന്നു 3 പേര്‍ ഈ പട്ടികയില്‍ ഉൾപ്പെട്ടു. മടവൂര്‍ സ്വദേശികളില്‍ 3 പേരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സമയത്ത് ആരോഗ്യ വകുപ്പ് വെബ്സൈറ്റ് 4പേർ രോഗബാധിതരാണെന്നു വെളിപ്പെടുത്തി. അപ്പോഴും മെയ്23ന് രോഗം സ്ഥിരീകരിച്ചതായി ലാബ് റിപ്പോര്‍ട്ടിലുള്ള ബാക്കി 5 പേരുടെ കാര്യം എന്താണെന്നതിനു വ്യക്തതയില്ല.