അല്‍ഖ്വയ്ദ തീവ്രവാദികൾ പദ്ധതിയിട്ടിരുന്നത് വന്‍ ആക്രമണത്തിനെന്ന് എൻ.ഐ.എ

September 19, 2020 0 By Editor

കൊച്ചി: പെരുമ്പാവൂരില്‍ നിന്ന് അറസ്റ്റിലായ അല്‍ഖ്വയ്ദ തീവ്രവാദികൾ രാജ്യത്ത് പലയിടങ്ങളിലും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ. ഇവരുടെ അറസ്റ്റിലൂടെ വൻആക്രമണ പദ്ധതിയാണ് തകര്‍ത്തതെന്നും എന്‍ഐഎ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് ആയുധങ്ങളെത്തിക്കാന്‍ ഇവര്‍ പദ്ധതി ഇട്ടിരുന്നു. ആക്രമണത്തിനായി ധനസമാഹരണം നടത്താന്‍ സംഘം ഡല്‍ഹിയിലെത്താന്‍ ശ്രമിച്ചിരുന്നതായും എന്‍ഐഎ വ്യക്തമാക്കി. തന്ത്ര പ്രധാന സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇവര്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്നതായാണ് അറിയുന്നത്. സാധാരണക്കാരായ ആളുകളെ കൊല്ലാനും സംഘം പദ്ധതിയിട്ടതായാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.

അറസ്റ്റിലായവരില്‍ നിന്ന് വലിയ തോതിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍, നാടന്‍ തോക്കുകള്‍, ലഘുലേഖകള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രസംഗങ്ങളുടെയും മറ്റും കോപ്പികള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായവരുടെ ചിത്രങ്ങള്‍ എന്‍ഐഎ തന്നെയാണ് പുറത്തുവിട്ടത്. കേരളത്തില്‍ നിന്ന് അറസ്റ്റിലായ മൂന്ന് പേരും പെരുമ്പാവൂരില്‍ തൊഴിലാളികളായി കഴിയുകയായിരുന്നു.

ഒരു രാത്രി മുഴുവന്‍ നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് തീവ്രവാദികളെ തിരിച്ചറിഞ്ഞത്. ആലുവ റൂറല്‍ പോലീസിന്റെയും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് എന്‍ഐഎ തീവ്രവാദികളെ അറസ്റ്റ് ചെയ്തത്. സംഘത്തിലുള്ളവര്‍ തീവ്രവാദികളാണെന്ന് ഉറപ്പിച്ചതോടെ പോലീസ് വീട് വളഞ്ഞാണ് മൂവരെയും കീഴക്കിയത്. പ്രത്യാക്രമണ സാധ്യത കണക്കിലെടുത്തായിരുന്നു പോലീസിന്റെ ഈ നീക്കം.അറസ്റ്റിലായ ഒരാള്‍ പെരുമ്പാവൂരിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലിചെയ്തുവരികയായിരുന്നു. അറസ്റ്റിലായവര്‍ ആരെയൊക്കെയാണ്‌ ബന്ധപ്പെട്ടത് എന്നുള്ള വിവരം അന്വേഷിച്ചുവരികയാണ്. രഹസ്യാന്വേഷണ വിഭാഗവും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.