കെ.എം. ഷാജി എം.എല്‍.യുടെ വീട് പൊളിക്കാൻ നോട്ടീസ് നൽകും

October 23, 2020 0 By Editor

കോഴിക്കോട്:കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന കെ.എം. ഷാജി എം.എല്‍.യുടെ വീട് ഇ.ഡിയുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം വീട് അളന്നിരുന്നു.അനുവദിച്ച അളവിലും അധികമായി വീട് നിര്‍മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ ഉണ്ടായേക്കും

3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തത്. 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്. 2016-ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പർ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.വീടിന് എത്ര വിലമതിക്കും എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാലൂര്‍കുന്നിനു സമീപത്തെ വീട് വ്യാഴാഴ്ച അളന്നത്. 27-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.അനധികൃതമായി സ്വത്ത് സമ്ബാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്തീര്‍ണം, പൂര്‍ത്തിയാക്കിയ പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇ.ഡി. ആവശ്യപ്പെട്ടത്.വൈകീട്ടു കോർപറേഷൻ നോട്ടീസ് നൽകുമെന്നാണ് അറിയുന്നത്.