കോവിഡ് നിയന്ത്രണം: ശബരിമലയിലെ നടവരവ് 156 കോടി രൂപയില്‍ നിന്ന് 9 കോടിയായി ഇടിഞ്ഞു

കോവിഡ് നിയന്ത്രണം: ശബരിമലയിലെ നടവരവ് 156 കോടി രൂപയില്‍ നിന്ന് 9 കോടിയായി ഇടിഞ്ഞു

December 25, 2020 0 By Editor

ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്. ദൈനംദിന പ്രവര്‍ത്തനത്തിന് പോലും ഇപ്പോഴത്തെ വരുമാനം തികയാത്ത സ്ഥിതിയാണ്. കഴിഞ്ഞ മണ്ഡലകാലത്ത് ഡിസംബര്‍ 24 വരെ ശബരിമലയില്‍ വരുമാനമായി ലഭിച്ചത് 156.60 കോടി രൂപയായിരുന്നു.എന്നാല്‍ ഈ വര്‍ഷം അത് 9,09,14,893 രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷവുമായി നോക്കുമ്ബോള്‍ ഈ വര്‍ഷം ലഭിച്ചത് 6 ശതമാനം വരുമാനം. കോവിഡ് കാലത്ത് ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടന്ന് പോവുന്നത്. ശബരിമലയില്‍ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ദിവസം ബോര്‍ഡിന് വേണ്ടത് 50 ലക്ഷത്തില്‍പ്പരം രൂപയാണ്. ഇക്കുറി ഇതുവരെ ലഭിച്ച വരുമാന പ്രകാരം 19 ദിവസത്തെ നടത്തിപ്പിനുള്ള വരുമാനം മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ 6 മാസത്തിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 50 കോടി രൂപ കൊണ്ടാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.

ഈ മണ്ഡകാലത്ത് ഇതുവരെ ദര്‍ശനം നടത്തിയത് 71,706 പേര്‍ മാത്രമാണ്. തീര്‍ത്ഥാടന കാലയളവില്‍ ഇതുവരെ 390 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 289 പേര്‍ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ്. ഇതില്‍ 160 പൊലീസുകാരും, 88 ദേവസ്വം സ്റ്റാഫും ഉള്‍പ്പെടുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത് 96 തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്നും തിരിച്ചയച്ചു. സുപ്രീം കോടതി വിധി വരുന്നത് വരെ ഹൈക്കോടതി വിധി പ്രകാരം 5000 പേര്‍ക്ക് ദര്‍ശനം നല്‍കും.