പക്ഷിപ്പനി: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

January 4, 2021 0 By Editor

ആലപ്പുഴ: കുട്ടനാടന്‍ മേഖലയില്‍ ചില പ്രദേശങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ ലബോറട്ടറി പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പക്ഷികളില്‍ നിന്നും ബാധിക്കുന്ന ഒരു സാംക്രമികരോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ. ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളില്‍ നിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുളളത്. പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് സാധാരണഗതിയില്‍ പകരാറില്ല. എന്നാല്‍ ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിയുന്ന രീതിയില്‍ വൈറസ്സിനു രൂപഭേദംസംഭവിക്കാം അങ്ങനെ മനുഷ്യരിലേക്ക് രോഗം വന്നാല്‍ ഗുരുതരമായേക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപക്ഷികള്‍ തുടങ്ങി എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം. അതിനാല്‍ ഇവയുമായി അടുത്ത് ഇടപഴകുന്നവര്‍ ശ്രദ്ധിക്കണം. കേരളത്തില്‍ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല. എങ്കിലുംരോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപഴകുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, പക്ഷികളെ നശിപ്പിക്കാന്‍ നിയോഗിച്ചവര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുളള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.