പക്ഷിപ്പനി: ഉറവിടം ദേശാടനപ്പക്ഷികള്‍; ജനിതക മാറ്റമുണ്ടായാൽ മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്നും വനം മന്ത്രി

January 6, 2021 0 By Editor

ആലപ്പുഴ: പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപ്പക്ഷികളാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. പക്ഷിപ്പനിക്ക് കാരണമായ എച്ച5 എന്‍8 വൈറസിന് ജനിതകമാറ്റം സംഭവിച്ച് അത് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത കൈവെടിയരുതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

“എച്ച്5 എന്‍8 എന്ന വൈറസ് മനുഷ്യരിലേക്ക് പടര്‍ന്ന ചരിത്രമില്ല. എന്നാല്‍ വൈറസിന് എപ്പോള്‍ വേണമെങ്കിലും ജനിതക മാറ്റമുണ്ടാവാം. മനുഷ്യരിലേക്ക് പടരുന്ന വൈറസാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ജാഗ്രത പാലിക്കണം. പത്ത് ദിവസം കൂടി നിരീക്ഷണം തുടരണം. കൊന്നൊടുക്കുന്നത് രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാവും. ഈ ദിവസങ്ങളില്‍ പത്ത് കിലോമീറ്റര്‍ പ്രദേശം നിരീക്ഷണത്തിലാവും. കോഴി ഫാം, താറാവു ഫാം ഇറച്ചി വില്‍പന എന്നിവ ഈ പ്രദേശങ്ങളില്‍ അനുവദിക്കുന്നതല്ലെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ പ്രഭവ കേന്ദ്രത്തിനു പുറമെയുള്ള പ്രദേശങ്ങളില്‍ രോഗ ലക്ഷണങ്ങളോടു കൂടി പക്ഷികള്‍ ചാവുകയാണെങ്കില്‍ സാമ്പിളെടുത്ത് പരിശോധിക്കാനും അതിന്‍മേല്‍ നടപടികള്‍ സ്വീകരിക്കാനും ജില്ലാ മൃഗസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്കുണ്ടായ നഷ്ടം കൃത്യമായി കണക്കാക്കാനും ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ട് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള ഒരു പക്ഷിക്ക് 200 രൂപ വെച്ച് കര്‍ഷകന് നഷ്ടപരിഹാരം നല്‍കാനും തീരുമാനമായിട്ടുണ്ട്. രണ്ട് മാസം വരെ പ്രായമുള്ള പക്ഷി ഒരെണ്ണത്തിന് നൂറ് രൂപ നഷ്ടപരിഹാരം നല്‍കും. 5 രൂപ ഒരു മുട്ടയ്ക്ക നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി.