കര്‍ണാടക വിശ്വാസവോട്ടെടുപ്പ്: യെദിയൂരപ്പയും 104 ബി.ജെ.പി അംഗങ്ങളും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

May 25, 2018 0 By Editor

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാതെ യെദിയൂരപ്പയും ബി.ജെ.പയിലെ 104 അംഗങ്ങളും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതില്‍ ഖേദിക്കുന്നതായി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. അച്ഛന്‍ ഗേവഗൗഡയെ പോലെ മതേതരവാദിയായ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള തന്റെ തീരുമാനം പിതാവിനെ ഏറെ വേദനിപ്പിച്ചിരുന്നു. ബി.െജ.പി സഖ്യം രാഷ്ട്രീയ ജീവിതത്തിലെ കറുത്തപാടെന്നും കുമാരസ്വാമി വ്യക്തമാക്കി.

നിലവിലെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ രൂപീകരണത്തിന് വഴിവെച്ചത്. 2004ല്‍ സമാനരീതിയില്‍ സഖ്യം രൂപീകരിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റൊരു സഖ്യത്തിന് ഇരുപാര്‍ട്ടികളും നിര്‍ബന്ധിതരായതെന്നും കുമാരസ്വാമി വ്യക്തമാക്കി. സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണച്ചതിന് കോണ്‍ഗ്രസിന് കുമാരസ്വാമി നന്ദി പറഞ്ഞു.

കുമാരസ്വാമിക്ക് പിന്നാലെ യെദിയൂരപ്പയും സംസാരിച്ചു. കുമാരസ്വാമിയെ പിന്തുണച്ചതില്‍ ഖേദിക്കുന്നതായും അദ്ദേഹം വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും യെദിയൂരപ്പ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാറിനെതിരെ ആഞ്ഞടിച്ച യെദിയൂരപ്പ, ശിവകുമാര്‍ ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ എത്തുന്നതിന് മുമ്പ് കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാര്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഉച്ചയോടെ ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന എം.എല്‍.എമാരെ അവിടെ നിന്നും പ്രത്യേക ബസിലാണ് നിയമസഭയായ വിദാന്‍ സൗധില്‍ എത്തിച്ചത്.

ഒരാഴ്ചക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിനാണ് കര്‍ണാടക നിയമസഭ ചേരുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ്. യെദിയൂരപ്പയോട് വിശ്വാസവോട്ട് നേടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വോട്ടെടുപ്പിന് മുമ്പ് വിശ്വാസ പ്രമേയം അവതരിപ്പിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തിന് ശേഷം യെദിയൂരപ്പ രാജി പ്രഖ്യാപിക്കുകയായിരുന്നു. കെ.പി.ജെ.പിയുടെയും സ്വതന്ത്രന്റെയും അടക്കം 117 എം.എല്‍.എമാരുടെ പിന്തുണയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനുള്ളത്. കോണ്‍ഗ്രസിന് 78ഉം ജെ.ഡി.എസിന് 36ഉം ബി.എസ്.പിക്ക് ഒന്നും എം.എല്‍.എമാരുള്ളത്. ബി.ജെ.പിക്ക് 104 എം.എല്‍.എമാര്‍. 221 അംഗ നിയമസഭയില്‍ 111 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.