‘ക്യാപ്റ്റന്‍’ വിവാദം മുറുകുന്നു ; സിപിഎമ്മിനുള്ളില്‍ രണ്ടു ചേരിയോ ?! പിണറായിയെ പിന്തുണച്ച്‌ എം എ ബേബിയും എ വിജയരാഘവനും രംഗത്ത്

April 3, 2021 0 By Editor

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെ ‘ക്യാപ്റ്റന്‍’ എന്നു വിളിക്കുന്നതിനെ ചൊല്ലി രണ്ട് ചേരി ഇപ്പോള്‍ സിപിഎമ്മിനുള്ളില്‍ രൂപം കൊണ്ടുവെന്നു റിപോർട്ടുകൾ,. ക്യാപ്റ്റന്‍ വിളി വേണ്ടെന്ന അഭിപ്രായമാണ് കോടിയേരിയും പി ജയരാജനും ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഈ വിളിയെ അംഗീകരിച്ചു കൊണ്ട് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും രംഗത്തെത്തി.

മുഖ്യമന്ത്രി പിണറായി വിജയനെ ജനം നെഞ്ചിലേറ്റുന്നത് സ്വാഭാവികമാണെന്നും അഗ്‌നി പരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ച ആളാണ് അദ്ദേഹമെന്നുമാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പ്രതികരിച്ചത്. മികച്ച നേതൃപാടവമുള്ളയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ പൊതുജനത്തിന് ഇഷ്ടമാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് പല പേരും നല്‍കുന്നത്. അത് മുഖ്യമന്ത്രിക്കുള്ള അംഗീകാരമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

പാര്‍ട്ടിയാണ് ക്യാപ്റ്റനെന്ന് പി ജയരാജന്‍ ഇന്ന് ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. പണ്ട് തന്റെ പേരില്‍ അണികള്‍ പാട്ടെഴുതി വീഡിയോ പുറത്തിറക്കിയതില്‍ പാര്‍ട്ടിയില്‍ നടപടിയുണ്ടായതിനെ പി ജയരാജന്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ പരോക്ഷമായി ഓര്‍മിപ്പിച്ചു. എല്ലാവരും സഖാക്കളാണ്, പാര്‍ട്ടിയാണ് ക്യാപ്റ്റന്‍ എന്ന് കോടിയേരി പറഞ്ഞതോര്‍ക്കണം എന്ന് പറയുന്നതിലൂടെ, അന്ന് തനിക്കെതിരെ നടപടിയെടുക്കാന്‍ മുന്‍കൈയെടുത്ത പിണറായി വിജയനെ കൃത്യമായി ഉന്നംവെക്കുകയായിരുന്നു പി ജയരാജന്‍ എന്നാണ് ജന സംസാരം