
മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന് സംശയമുണ്ടെന്ന് കെ. സുധാകരന്‍
April 10, 2021മൻസൂർ വധക്കേസിലെ പ്രതി കൊയിലോത്ത് രതീഷിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുഡിഎഫ് നേതാക്കൾ. രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന് സംശയമുണ്ടെന്ന് കെ സുധാകരൻ പറഞ്ഞു. രതീഷിന്‍റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടക്കും.
കണ്ണൂർ ജില്ലാ അതിർത്തിയോട് ചേർന്ന ചെക്യാട് അരുണ്ട കൂളിപ്പാറയിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രതീഷിന്റെതെന്ന് കരുതുന്ന ഒരു ജോഡി ചെരുപ്പുകളും മാസ്കും പൊലീസ് കണ്ടെടുത്തു. വസ്ത്രത്തിൽ നിന്ന് കടലാസ് തുണ്ടും കണ്ടെടുത്തു. രതീഷ് വര്‍ഷങ്ങളായി പാറക്കടവ് വളയം റോഡില്‍ വില്ലേജ് ഓഫീസ് പരിസരത്തെ വാഹനങ്ങളുടെ ബോഡി നിര്‍മ്മിക്കുന്ന വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനായിരുന്നു. വളയം, ചെക്യാട് മേഖലകളില്‍ ഇയാള്‍ക്ക് അടുത്ത സുഹൃത്തുക്കള്‍ ഉണ്ടെന്നും കൊലപാതകത്തിന് ശേഷം ഇയാള്‍ മേഖലയില്‍ ഒളിവില്‍ കഴിയാനായി എത്തിയതാവാമെന്നുമുള്ള നിഗമനത്തിലാണ് പോലീസ്.മരണത്തിൽ ദുരൂഹത ഉയർന്ന സാഹചര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാകും.