ബന്ധുനിയമനം പിണറായിയുടെ അറിവോടെ; ഉത്തരവില്‍ പിണറായി വിജയനും ഒപ്പിട്ടു, നിര്‍ണായക രേഖകള്‍ പുറത്ത്

ബന്ധുനിയമനം പിണറായിയുടെ അറിവോടെ; ഉത്തരവില്‍ പിണറായി വിജയനും ഒപ്പിട്ടു, നിര്‍ണായക രേഖകള്‍ പുറത്ത്

April 11, 2021 0 By Editor

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ബന്ധുവിന്റെ നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടയില്‍ എല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് വ്യക്തമാകുന്ന രേഖകള്‍ പുറത്ത്. അദീപിന്റെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

2016 ഓഗസ്റ്റ് ഒമ്ബതിനാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്. നിയമനത്തിനുള്ള യോഗ്യതയില്‍ മാറ്റംവരുത്താനുള്ള ഉത്തരവിലാണ് അദ്ദേഹം ഒപ്പിട്ടത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ചിലര്‍ ആ അഭിമുഖത്തില്‍ പങ്കെടുക്കുകയും ചെയ്തു.

എന്നാല്‍ ജലീലിന്റെ ബന്ധുവായ അദീപ് അഭിമുഖത്തില്‍ പങ്കെടുത്തിരുന്നില്ല. പിന്നീട് ഈ പോസ്റ്റിന് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയായിരുന്നു. യോഗ്യതയില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് ജലീല്‍ പൊതുഭരണ സെക്രട്ടറിക്ക് നല്‍കിയ കത്ത് നേരത്ത പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഫയലില്‍ ഒപ്പിട്ടിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

2013 ജൂണ്‍ 29 നുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജരുടെ വിദ്യാഭ്യാസ യോഗ്യത, ബിരുദവും മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍സില്‍ സ്‌പെഷ്യലൈസേഷനുള്ള എം ബി എ അല്ലെങ്കില്‍ സി എസ് /സി എ /ഐസിഡബ്ല്യുഎഐ.യും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ്. എന്നാല്‍ പിന്നീട് ഇതില്‍ മാറ്റംവരുത്തി ബിരുദവും മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍സില്‍ സ്‌പെഷ്യലൈസേഷനുള്ള എം ബി എ അല്ലെങ്കില്‍ എച്ച്‌ ആര്‍/സി എസ്/സിഎ/ഐസിഡബ്ല്യുഎഐ/ബിടെക് വിത്ത് പിജിഡിബിഎയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും എന്ന് മാറ്റി ഉത്തരവിറക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇത് ബന്ധുവിന് വേണ്ടിയായിരുന്നു എന്നാണ് ആരോപണം.