രാത്രികാല കർഫ്യൂ; അവശ്യ സാധനങ്ങള്‍ വാങ്ങാം, നോമ്പിന് ഇളവ്” രാത്രിയാത്ര കാരണം ബോധ്യപ്പെടുത്തി മാത്രം

രാത്രികാല കർഫ്യൂ; അവശ്യ സാധനങ്ങള്‍ വാങ്ങാം, നോമ്പിന് ഇളവ്” രാത്രിയാത്ര കാരണം ബോധ്യപ്പെടുത്തി മാത്രം

April 20, 2021 0 By Editor

കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിൽ ഇന്നു മുതൽ രാത്രികാല കർഫ്യൂ. ജനങ്ങൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കിയുള്ള നിയന്ത്രണം രാത്രി 9 മുതൽ പുലർച്ചെ 5 വരെയായിരിക്കും. മരുന്ന്, പാല്‍ എന്നിങ്ങനെ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങൾക്കു പോകാമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. നോമ്പ് സമയത്ത് ഇളവ് നല്‍കും. രാത്രി നിരോധന സമയം കടന്നുള്ള ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണം.

കാറില്‍ ഒരാള്‍ മാത്രമാണെങ്കിലും മാസ്‌ക് നിര്‍ബന്ധമാണ്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ കാറില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്ക് കൂടി യാത്ര ചെയ്യാം. ഫാമിലിയാണെങ്കില്‍ ഇളവ് ഉണ്ട്. എന്നാല്‍ പല കുടുംബങ്ങളില്‍ നിന്നുള്ളവരാണ് കാറിലെങ്കില്‍ അനുവദിക്കില്ല. ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ കൂടാതെ രണ്ടുപേര്‍ക്ക് കൂടി യാത്ര ചെയ്യാം. കാറില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ഡബിള്‍ മാസ്‌ക് ആണ് നല്ലതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ജനിതകവ്യതിയാനം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമാണ് എന്നാണ് പറയുന്നത്. അതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമം അനുസരിച്ച്‌ നിയമനടപടി സ്വീകരിക്കും. പിഴ മുതല്‍ അറസ്റ്റ് വരെയാകാം. 144 പ്രഖ്യാപിക്കാത്ത സ്ഥലങ്ങളിലും ആള്‍ക്കൂട്ടം അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് കണ്ടാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പൊതുചരക്കു ഗതാഗതത്തിനും അവശ്യ സേവനങ്ങള്‍ക്കും തടസ്സമുണ്ടാവില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വരുന്നവര്‍ അക്കാര്യം ബോധ്യപ്പെടുത്തണം.കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നുവോ എന്ന് ഇന്നും നാളെയും സംസ്ഥാനത്ത് കര്‍ശന പരിശോധനയും നടപടിയും ഉണ്ടാവും. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്ക് പിഴ കൂടാതെ സ്ഥാപനങ്ങള്‍ രണ്ടു ദിവസം അടച്ചിടേണ്ടി വരും.  പെട്രോള്‍ പമ്ബുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പാല്‍വിതരണക്കാര്‍ എന്നിവര്‍ക്ക് മാത്രമേ ഇളവുണ്ടാവൂ. ഓട്ടോറിക്ഷകളോ ടാക്‌സികളോ രാത്രി ഒന്‍പതു മണിക്ക് ശേഷം അവശ്യസേവനങ്ങള്‍ക്ക് മാത്രമേ അനുവദിക്കൂ. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടാന്‍ അനുവദിക്കില്ല. ആരാധനാലയങ്ങളിലെ സാന്നിധ്യം ജീവനക്കാരും ചടങ്ങുകള്‍ നടത്തേണ്ടവരും മാത്രമായി ചുരുക്കണം. പൊതുചടങ്ങുകള്‍ ഓണ്‍ലൈന്‍ വഴി സംപ്രേഷണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.