ശനിയും ഞായറും ലോക്ഡൗണിന് തുല്യം

April 23, 2021 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ പ്രവര്‍ത്തന അനുതി ഉള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ശനിയാഴ്ചക്കും ഞായറാഴ്ചക്കും ശേഷമുള്ള നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച ചേരുന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെയും മറ്റന്നാളും വീട്ടിൽ തന്നെ കഴിയണം. ഈ ദിവസങ്ങൾ കുടുംബത്തിനുവേണ്ടി മാറ്റിവയ്ക്കാം. അനാവശ്യയാത്രയോ പരിപാടിയോ അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച വിവാഹം നടത്താം. ഹാളിൽ പരമാവധി 75ഉം, തുറസ്സായ സ്ഥലത്ത് 150പേർക്കും പ്രവേശനം. ഈ എണ്ണം പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കണം. മരണാനന്തര ചടങ്ങിൽ പരമാവധി 50പേർ. ചടങ്ങുകളിൽ ആകെ പങ്കെടുക്കുന്നവരുടെ എണ്ണമാണിത്. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നവർ ക്ഷണകത്തും തിരിച്ചറിയൽ കാർഡും കരുതണം. ദീർഘദൂര യാത്ര ഒഴിവാക്കണം.

വിവാഹം, മരണാനന്തര ചടങ്ങ്, അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, ആശുപത്രിയിൽ പോകൽ ഇതിനെല്ലാം അനുവാദമുണ്ട്. ഇവരെല്ലാം സ്വന്തമായി തയാറാക്കിയ സത്യപ്രസ്താവന കരുതണം. ഇതിനു മാതൃകയില്ല. ട്രെയിൻ, വിമാനസർവീസുകൾ ഉണ്ടായിരിക്കും. പൊലീസ് പരിശോധിക്കുമ്പോൾ ടിക്കറ്റ്, ബോഡിങ് പാസ്, തിരിച്ചറിയൽ കാർഡ് എന്നിവ കാണിക്കാവുന്നതാണ്. ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകൾക്കു ഹോം ഡെവിവറി നടത്താം.

അത്യാവശ്യ ഘട്ടങ്ങളിൽ സത്യപ്രസ്താവന കയ്യിൽ കരുതി ഹോട്ടലിൽ പോയി ഭക്ഷണം വാങ്ങാം. വീടുകളിൽ മത്സ്യം എത്തിക്കുന്നതിനു തടസ്സമില്ല. വിൽപ്പനക്കാർ മാസ്ക് ധരിക്കണം. നാളത്തെ ഹയർസെക്കൻഡറി പരീക്ഷ മുൻനിശ്ചയിച്ച പ്രകാരം നടക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും യാത്ര ചെയ്യാം. വിദ്യാർഥികളെ എത്തിക്കുന്ന രക്ഷകർത്താക്കൾ കൂട്ടംകൂടാതെ മടങ്ങണം. പരീക്ഷ കഴിയുമ്പോൾ ഇവർ എത്തിയാൽ മതിയാകും.