രോഗവ്യാപനം അധികമുള്ള ജില്ലകളിൽ ലോക്ഡൗൺ ആലോചിക്കും: മുഖ്യമന്ത്രി

April 30, 2021 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ വ്യാപനം കൂടിയ ജില്ലകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മെയ് 4 മുതല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിച്ചു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കും. ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. ഡെലിവറി നടത്തുന്നവരില്‍ പരിശോധന നടത്തും. ചരക്ക് നീക്കം സുഗമമാക്കും. റെയില്‍വേ, എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് തടസമുണ്ടാവില്ല. ഓക്‌സിജന്‍-ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെ നീക്കത്തിന് തടസമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബാങ്കുകള്‍ പരമാവധി ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണം. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. കല്ല്യാണത്തിന് 50, മരണത്തിന് 20 എന്ന നിലയില്‍ തുടരും.  റേഷല്‍, സിവില്‍ സപ്ലൈസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് മാത്രമേ പ്രാര്‍ഥന നടത്താവൂ. എണ്ണം കുറയ്ക്കാന്‍ സാധിക്കുമെങ്കില്‍ കുറയ്ക്കണം. സൗകര്യത്തിനനുസരിച്ചാണ് ആളുകളുടെ എണ്ണം നിശ്ചയിക്കേണ്ടത്. തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി കൂട്ടം കൂടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.