ഹമാസിന്റെ കമാന്‍ഡര്‍ ഉള്‍പ്പെടെ 16 പേരെ വധിച്ചു ; ഇത് വെറും ആരംഭം മാത്രമെന്ന് ഇസ്രയേല്‍

ഹമാസിന്റെ കമാന്‍ഡര്‍ ഉള്‍പ്പെടെ 16 പേരെ വധിച്ചു ; ഇത് വെറും ആരംഭം മാത്രമെന്ന് ഇസ്രയേല്‍

May 12, 2021 0 By Editor

ഹമാസിന്റെ 16 അംഗങ്ങളെ ബുധനാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രയേല്‍. ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. കമാന്‍ഡറുടെയും മറ്റുള്ളവരുടെയും മരണവാര്‍ത്ത ഹമാസ് നേതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കിഴക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് വര്‍ഷം നടത്തി ഹമാസ് തിരിച്ചടിച്ചു. ഫലസ്തീനില്‍ 53 പേരും ഇസ്രയേലില്‍ 6 പേരും കൊല്ലപ്പെട്ടു. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു.

ഹമാസ് മിലിട്ടറി ഇന്റലിജന്‍സ് സെക്യൂരിറ്റി വിഭാഗം മേധാവി ഹസ്സന്‍ കോഗി, ഡെപ്യൂട്ടി വെയ്ല്‍ ഇസ്സ എന്നിവരെയാണ് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത് . ഹമാസ് നേതാക്കള്‍ പതിവായി സന്ദര്‍ശിക്കാറുള്ള 13 നില കെട്ടിടവും ഇസ്രായേല്‍ തകര്‍ക്കുകയും ചെയ്തു. ഇസ്രയേലിനെതിരായ റോക്കറ്റ് ആക്രമണത്തിന് ഹസ്സനും ഇസ്സയും ഉത്തരവാദികളാണെന്ന് പറയപ്പെടുന്നു. മൂന്ന് ജിഹാദി ഭീകരരെയും സേന വധിച്ചു . സമഹ് അബേദ് അല്‍-മമ്ലൊക്, ഹസ്സന്‍ അബു അല്‍-അത്ത, ഇസ്ലാമിക് ജിഹാദിന്റെ ഗാസ ബ്രിഗേഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത് . ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആസ്ഥാനമായുള്ള പലസ്തീന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.