പിണറായി വിജയനും കെ.സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണെന്ന് വി മുരളീധരന്‍

June 19, 2021 0 By Editor

തിരുവനന്തപുരം: മരംമുറി കൊള്ള, കൊവിഡ് പ്രതിരോധ പാളിച്ച തുടങ്ങിയവയില്‍ നിന്നും ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനുള്ള സര്‍ക്കാര്‍-പ്രതിപക്ഷ ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണെന്ന് വി മുരളീധരന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും വാര്‍ത്താസമ്മേളനത്തില്‍ അക്രമ കഥകളും പോര്‍വിളിയും നടത്തുന്നത് ആസൂത്രിതമായാണെന്നും അദ്ദേഹം ആരോപിച്ചു.

മരംമുറി വിവാദം, കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയില്‍ കടുത്ത പ്രതിരോധത്തിലായ സര്‍ക്കാരിനെ അതില്‍ നിന്നും രക്ഷിക്കാനും ചര്‍ച്ചകള്‍ വഴിതിരിച്ച്‌ വിടാനും പ്രതിപക്ഷം സഹായിക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രസ്താവിച്ചു. പ്രതിപക്ഷ നേതാവ് ചുമതലയേറ്റെടുത്തപ്പോള്‍ തന്നെ പറഞ്ഞത് തങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനില്ലെന്നും ബിജെപിയാണ് ഏറ്റവും വലിയ എതിരാളിയെന്നുമാണെന്നത് അതിന്റെ തെളിവാണെന്നും മുരളീധരന്‍ കൂട്ടിച്ചെര്‍ത്തു.

‘ബിജെപിയെ ഏതിരാളിയായി കാണുന്ന സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്ന് നടത്തുന്ന നാടകമാണ് വാര്‍ത്താസമ്മേളനങ്ങള്‍. കോവിഡ് വിശദീകരിക്കാനുള്ള വാര്‍ത്താസമ്മേളനത്തില്‍ മുന്‍കൂട്ടി എഴുതി തയ്യാറാക്കി വന്ന് 10-15 മിനിട്ട് നേരം കൊലവിളി നടത്തുന്ന മുഖ്യമന്ത്രിയും പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാവും കേരളത്തെ അപമാനിക്കുകയാണ്. കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ സുധാകരന്‍ ആവശ്യപ്പെടുമോ?. കേരളത്തിന്റെ മൂന്നിരട്ടി വലുപ്പവും ജനസംഖ്യയുമുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ പ്രതിദിനം നാലായിരത്തിലൊക്കെ എത്തി നില്‍കുമ്ബോള്‍ കേരളത്തില്‍ പതിനായിരത്തിന് മുകളിലാണ്. ഇതാണ് ഗൗരവമായി ചര്‍ച്ച നടത്തേണ്ടത്. ഉത്തര കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉന്നത സംഭാവന ചെയ്ത കോളേജിനെ കേവലം ഗുണ്ടകളുടെയും ക്രിമിനിലുകളുടെയും കേന്ദ്രമായിരുന്നുവെന്ന തരത്തില്‍ ഇരുവരും ചേര്‍ന്ന് വക്രീകരിക്കരുതെന്നും’ മുരളീധരന്‍ പറഞ്ഞു

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam