കോഴിക്കോട് കളക്ടർ അടക്കം ഏഴ് കലക്ടര്‍മാര്‍ക്ക് മാറ്റം; ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി

July 8, 2021 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി. ഏഴ് ജില്ലാ കലക്ടര്‍മാരും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. വകുപ്പുകളുടെയും ബോര്‍ഡ്, കോര്‍പറേഷനുകളുടെയും ഡയരക്ടര്‍മാര്‍ അടക്കം 35 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

2013 ഐഎഎസ് ബാച്ചിലെ നരസിംഹുഗാരി റെഡ്ഢിയാണ് കോഴിക്കോടിന്റെ പുതിയ കളക്ടർ. കോട്ടയം അസിസ്റ്റന്റ് കളക്ടറായി ട്രെയിനിങ് പൂർത്തിയാക്കിയ ഇദ്ദേഹം ഇടുക്കി സബ് കളക്ടർ ആയും, തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിയായും, സിവിൽ സപ്ലൈസ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 മുതൽ പത്തനംതിട്ട കളക്ടർ ആണ്.ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിയാണ്.

സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സ്ഥാനത്തുനിന്നു ടിക്കാറാം മീണയെ നീക്കി. പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് അഡിഷനൽ സെക്രട്ടറിയായാണു മാറ്റം. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം കൂടി പരിഗണിച്ചാണു മാറ്റം. സഞ്ജയ് എം. കൗളിനാണു മുഖ്യ തിര‍ഞ്ഞെടുപ്പ് ഓഫിസറുടെ പുതിയ ചുമതല. ഇതു കൂടാതെ ഐഎഎസ് തലപ്പത്തും നിരവധി അഴിച്ചുപണികളുണ്ട്.

എറണാകുളം കലക്ടർ എസ്. സുഹാസ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ എംഡിയാകും. ജാഫർ മാലിക് എറണാകുളം കലക്ടറാകും. തൃശൂർ കലക്ടർ ഷാനവാസ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷൻ ഡയറക്ടറാകും. ഹരിത വി. കുമാർ തൃശൂർ കലക്ടറാകും. കോട്ടയം ജില്ലാ കലക്ടർ എം. അഞ്ജന ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം ജോയിന്റ് സെക്രട്ടറിയാകും. പഞ്ചായത്ത് വിഭാഗം ഡയറക്ടർ ഡോ. പി.കെ. ജയശ്രീ കോട്ടയം കലക്ടറാകും.

കാസർകോട് കലക്ടർ ഡോ. ഡി. സജിത് ബാബു സിവിൽ സപ്ലൈസ് വിഭാഗം ഡയറക്ടറാകും. ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് കാസർകോട് കലക്ടറാകും. കോഴിക്കോട് കലക്ടർ സീറാം സാംബശിവ റാവു സർവേ ആൻഡ് ലാൻ‌ഡ് റെക്കോഡ്സ് വിഭാഗം ഡയറക്ടറാകും. പത്തനംതിട്ട കലക്ടർ‌ ഡോ. നരസിംഹുഗാരി റെഡ്‌ഡി കോഴിക്കോട് കലക്ടറാകും. ഡോ. ദിവ്യ എസ്. അയ്യർ പത്തനംതിട്ട കലക്ടറാകും. ഷീബ ജോർജ് ഇടുക്കി കലക്ടറാകും.