കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കൂടുതൽ ഇളവു നൽകിയതിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി

കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കൂടുതൽ ഇളവു നൽകിയതിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി

July 19, 2021 0 By Editor

കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കൂടുതൽ ഇളവു നൽകിയതിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി. ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇന്ന് തന്നെ മറുപടി സത്യാവാങ്മൂലം നൽകണമെന്ന് കോടതി ഉത്തരവിട്ടു.

സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസിൽ ജി പ്രകാശാണ് കോടതിയിൽ ഹാജരായത്. ബക്രീദിന് അധിക ഇളവുകൾ നൽകിയിട്ടില്ലെന്നാണ് സർക്കാർ അഭിഭാഷകൻ വാദിച്ചത്. ചില പ്രദേശങ്ങളിൽ കടകൾ തുറക്കുന്നതിന് സൗകര്യം ഒരുക്കുകയും സമയം പുന:ക്രമീകരിക്കുകയും മാത്രമാണ് ചെയ്തത്. അതുകൊണ്ട് തന്നെ മറുപടി സത്യാവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനെ അനുവദിക്കണമെന്നും സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ്  സത്യാവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസ് രോഹിംഗ്ടൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ ഡൽഹി മലയാളി പികെഡി നമ്പ്യാരാണ് ഹർജി നൽകിയത്. അഭിഭാഷകൻ വികാസ് സിംഗ് മുഖേനയായിരുന്നു ഹർജി സമർപ്പിച്ചത്. കേരളത്തിൽ ടിപിആർ 10 ശതമാനത്തിന് മുകളിലാണ്. ടിപിആർ രണ്ട് ശതമാനമുള്ള ഉത്തർപ്രദേശിൽ കൻവാർ യാത്രയ്ക്ക് കോടതി അനുമതി നിഷേധിച്ചിരുന്നു. ടിപിആർ നിരക്ക് കൂടുതലുള്ള കേരളത്തിൽ കൂടുതൽ ഇളവുകൾ നൽകുന്നത് ആളുകളെ ജീവൻ അപകടത്തിലാക്കും. ഈ സാഹചര്യത്തിൽ സത്യാവാങ്മൂലം വേഗം സമർപ്പിക്കാൻ നിർദ്ദേശിക്കണമെന്നും വികാസ് സിംഗ് പറഞ്ഞു. ഇതേ തുടർന്നാണ് ഇന്ന് തന്നെ സത്യാവാങ്മൂലം നൽകാൻ കോടതി ഉത്തരവിട്ടത്.നാളെ രാവിലെ ആദ്യത്തെ കേസായി ഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.