പണിക്കൻകുടി കൊലപാതക കേസില്‍ പുതിയ വെളിപ്പെടുത്തൽ; സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെ

September 7, 2021 0 By Editor

ഇടുക്കി: ഇടുക്കി പണിക്കൻകുടി കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിന്ധുവിനെ ജീവനോടെയാണ് കുഴിച്ചുമൂടിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നുവെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പ്രതി ബിനോയിയെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് തുടരുകയാണ്. പണിക്കൻകുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ് അയൽവാസിയായ സിന്ധുവിനെ ബിനോയ് കൊന്നുകുഴിച്ചുമൂടിയത്. തുടര്‍ന്ന് ഒളിവിൽ പോയ പ്രതി മൂന്നാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് പെരുഞ്ചാംകുട്ടിയിൽ വച്ച് പൊലീസ് പിടിയിലായത്.

തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവെടുപ്പ് ആവശ്യമായതിനാൽ ഉടൻ തന്നെ കസ്റ്റഡി അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു. പണിക്കൻകുടി സ്വദേശി ബിനോയിയെ പെരുഞ്ചാംകുട്ടി വനത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ആദ്യം തമിഴ്നാട്ടിലായിരുന്നു താവളം. പിന്നീട് തൃശ്ശൂരും പാലക്കാടും കോട്ടയത്തുമൊക്കെയായി കഴിഞ്ഞു. രണ്ട് ദിവസം മുൻപ് ഇടുക്കിയിലെ പെരുഞ്ചാംകുട്ടിയിലെത്തി. ഉൾവനത്തിലാണ് ഒളിച്ചത്. ഇതിനിടെ സുഹൃത്തിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചതോടെയാണ് പൊലീസിന് പ്രതിയിലേക്കെത്താനായത്.

ഫോണ്‍ ലോക്കേഷൻ കണ്ടെത്തിയ പൊലീസ് കാട് അരിച്ചുപെറുക്കി പ്രതിയെ പൊക്കി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഭര്‍ത്താവുമായി പിണങ്ങി പണിക്കൻകുടിയിൽ താമസമാക്കിയ സിന്ധുവുമായി ബിനോയ് അടുപ്പത്തിലായിരുന്നു. മിക്കപ്പോഴും ഇവരും ബിനോയിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ അടുത്തിടെ സിന്ധു മുൻ ഭര്‍ത്താവിനെ കാണാൻ പോയതിനെച്ചൊല്ലി ഇരുവരും വഴക്കുണ്ടായി. സിന്ധു മറ്റോരോ ആയി ഫോണിൽ ചാറ്റ് ചെയ്യുന്നെന്ന സംശയവും ബിനോയിക്കുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞാണ് വഴക്കുണ്ടായതെന്നും മദ്യലഹരിയിൽ സിന്ധുവിനെ കഴുത്തുഞെരിച്ച് കൊന്നതാണെന്നുമാണ് ബിനോയിയുടെ മൊഴി.