കോവിഡ് ബാധിച്ച് മരിച്ചവരില്‍ 97% വാക്‌സിന്‍ എടുക്കാത്തവര്‍; ഗുരുതരാവസ്ഥയിലുള്ള 98% പേരും വാക്‌സിന്‍ എടുത്തിട്ടില്ല

കോവിഡ് ബാധിച്ച് മരിച്ചവരില്‍ 97% വാക്‌സിന്‍ എടുക്കാത്തവര്‍; ഗുരുതരാവസ്ഥയിലുള്ള 98% പേരും വാക്‌സിന്‍ എടുത്തിട്ടില്ല

September 9, 2021 0 By Editor

കേരളത്തില്‍ കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 97% പേര്‍ ഒരു ഡോസ് വാക്‌സീന്‍ പോലും എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തി. ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെയുള്ള കാലയളവിലെ മരണങ്ങളെ അടിസ്ഥാനമാക്കിയാണ് ആരോഗ്യവകുപ്പ് പഠനം നടത്തിയത്. ഇതനുസരിച്ച് കോവിഡ് ബാധിച്ച് മരിച്ച 9195 പേരില്‍ 8290 പേരും വാക്‌സീന്‍ ഒരു ഡോസ് പോലും എടുത്തിരുന്നില്ല. ഒമ്പത് ലക്ഷത്തിലേറെപ്പേര്‍ വാക്‌സീന്‍ എടുക്കാന്‍ വിമുഖത തുടരുന്നു എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, കഴിഞ്ഞ രണ്ടരമാസക്കലയളവില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശൂരിലാണ്. ഇവിടെ മരിച്ചവരില്‍ 1021 പേരും ഒരു ഡോസ് വാക്‌സിന്‍ പോലും എടുത്തിരുന്നില്ല. ഏറ്റവും കുറവ് മരണം വയനാട് ജില്ലയിലാണ്. 130പേരാണ് ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ കോവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരം 988, പാലക്കാട് 958, മലപ്പുറം 920, കോഴിക്കോട് 916, കൊല്ലം 849, എറണാകുളം 729, കണ്ണൂര്‍ 598, കോട്ടയം 309, കാസര്‍കോഡ് 233, ആലപ്പുഴ 282, പത്തനംതിട്ട 208, ഇടുക്കി 149 ഇങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.

നിലവില്‍ കോവിഡ് ബാധിച്ച് ഗുരുതരമായി തീവ്രപരിചരണ വിഭാഗങ്ങളിലും വെന്റിലേറ്ററുകളിലും കഴിയുന്ന 98ശതമാനം പേരും ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാത്തവരാണെന്നും ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍ എടുത്തവരില്‍ ആന്റിബോഡി ഉല്‍പാദനം നടക്കാത്ത രീതിയില്‍ മറ്റ് ഗുരുതര രോഗമുള്ളവരും ആരോഗ്യാവസ്ഥ ഗുരുതരമായി ആശുപത്രികളിലുണ്ട്. എന്നാല്‍ ഇത് വെറും രണ്ട് ശതമാനം മാത്രമാണ്. ആരോഗ്യ വകുപ്പിന്റെ ഈ പഠന റിപ്പോര്‍ട്ട് പ്രകാരം ഒരു ഡോസ് വാക്‌സിന്‍ മാത്രം എടുത്ത 700 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രണ്ട് ഡോസ് വാക്‌സിനും എടുത്ത 200 പേരും മരിച്ചു. ഇവരില്‍ ഭൂരിഭാഗത്തിനും പ്രമേഹം, രക്ത സമ്മര്‍ദം, ഹൃദ്രോഗം, വൃക്കരോഗം ഉള്‍പ്പെടെ ഗുരുതര രോഗങ്ങളുണ്ടായിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.