മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി

October 30, 2021 0 By Editor

ഇടുക്കി: ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിൻ്റെ മൂന്ന് ഷട്ടറുകളും വീണ്ടും ഉയർത്തി. പതിനൊന്ന് മണിയോടെയാണ് മൂന്ന് ഷട്ടറുകളും 70 സെ.മീ വീതം ഉയർത്തിയത്. ഷട്ടറുകൾ തുറന്നിട്ടും  അണക്കെട്ടിലെ ജലനിരപ്പ് 138.90 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽ തുറക്കാൻ തീരുമാനിച്ചത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തമിഴ്നാടിനോട് കൂടുതൽ വെള്ളം കൊണ്ടു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാതെ ജലനിരപ്പ് താഴ്ത്താനാവില്ലെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട് കൂടുതൽ വെളളം കൊണ്ടുപോകണം. ജലനിരപ്പ് റൂൾ കർവിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുവെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാറിൽ നിന്നുള്ള അധികജലമെത്തി തുടങ്ങിയിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞത് ആശ്വാസമായി. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ഇടുക്കിയിലേക്ക് തുറന്നു വിടുന്ന വെള്ളത്തിൻറെ അളവ് ഇന്നലെ രാത്രിയോടെ വർദ്ധിപ്പിച്ചിരുന്നു. രാവിലെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് തുറന്നത്. രാത്രി ഒൻപതു മണിക്ക് രണ്ടാമത്തെ ഷട്ടറും മുപ്പത് സെൻറിമീറ്റർ ഉയർത്തി. മൂന്ന് ഷട്ടറുകളിലുമായി ആകെ 825ക്യൂമിക്സ് വെള്ളമാണ് പുറത്തേക്ക് വിട്ടത്. എന്നിട്ടും ജലനിരപ്പ് താഴാത്ത സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചത്.

ജലനിരപ്പ് കുറക്കാനായി കൂടുതൽ വെള്ളം തുറന്നു വിടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് എൻജിനീയർ തലത്തിൽ ചർച്ച നടത്തി. ഇതേ തുടർന്നാണ് കൂടുതൽ വെള്ളം തുറന്നു വിടാൻ തീരുമാനമായത്. പെരിയാറിൽ നിലവിലുള്ള ജലനിരപ്പിനെക്കാൾ അരയടിയിൽ താഴെ  മാത്രമായിരിക്കും വെള്ളം ഉയരാൻ സാധ്യത. അതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സ്ഥിതി ഗതികൾ ചർച്ച ചെയ്യാൻ മന്ത്രി റോഷി അഗസ്റ്റിൻ ഉച്ചയ്ക്ക് ശേഷം അവലോകനയോഗം വിളിച്ചിട്ടുണ്ട്.