വിമാനത്താവളം വഴി മദ്യക്കടത്ത്: കസ്റ്റംസ് സൂപ്രണ്ട് അടക്കം നാലു പേര്‍ക്കെതിരെ കുറ്റപത്രം

വിമാനത്താവളം വഴി മദ്യക്കടത്ത്: കസ്റ്റംസ് സൂപ്രണ്ട് അടക്കം നാലു പേര്‍ക്കെതിരെ കുറ്റപത്രം

December 22, 2021 0 By Editor

കൊച്ചി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള മദ്യക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് അടക്കം നാല് പേര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോര്‍ജ് ആണ് കേസില്‍ ഒന്നാം പ്രതി. ഡ്യൂട്ടി ഫ്രീ കമ്പനിയായ പ്ലസ് മാക്‌സ് സി.ഇ.ഒ സുന്ദരവാസനും മറ്റ് രണ്ട് ജീവനക്കാരുമാണ് മറ്റു പ്രതികള്‍. ലൂക് ജോര്‍ജ് ഇപ്പോഴും സര്‍വീസിലുണ്ട്.

2019ലാണ് കേസിനാസ്പദമായ സംഭവം. യാത്രക്കാരുടെ വ്യാജപ്പേരില്‍ ആറ് കോടി രൂപയുടെ മദ്യം ഡ്യൂട്ടി ഷോപ്പ് വഴി പുറത്തേക്ക് കടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ആണ് സംഭവം ആദ്യം കണ്ടെത്തിയത്. ഇതിന് ശേഷമാണ് സി.ബി.ഐ കേസന്വേഷണം നടത്തിയത്. പ്ലസ് മാക്‌സ് ജീവനക്കാരായ മദന്‍, കിരണ്‍ ഡേവിഡ് എന്നിവരാണ് കേസിലെ മൂന്നും നാലും പ്രതികള്‍. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ലൂക്ക് രണ്ട് വര്‍ഷത്തോളം ഒളിവിലായിരുന്നു.

ഇതിന് ശേഷം സി.ബി.ഐക്ക് മുന്നില്‍ ഹാജരായി കീഴടങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യം നേടുകയും ചെയ്തു. ഇത്രയേറെ നടപടികളുണ്ടായിട്ടും ലൂക്ക് ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. തന്റെ ഉന്നത സ്വാധീനമുപയോഗിച്ച് ഇയാള്‍ സര്‍വീസില്‍ തുടരുകയാണ്. ഇപ്പോള്‍ തിരുവനന്തപുരത്ത് ഓഡിറ്റ് വിഭാഗത്തില്‍ സൂപ്രണ്ട് ആയി സര്‍വീസില്‍ തുടരുകയാണ് ലൂക്ക്.

മദ്യം പുറത്തേക്ക് കടത്താനായി 15ല്‍പ്പരം എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചായിരുന്നു തട്ടിപ്പ്. കൈക്കുഞ്ഞുങ്ങളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ചും മദ്യം കടത്തിയിരുന്നു. എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് വിവരം ശേഖരിച്ച് ഡ്യൂട്ടി ഫ്രീ കമ്പനിക്ക് നല്‍കിയത് ലൂക്ക് ആണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.