ഭാര്യക്കുള്ളത് പുരുഷ ജനനേന്ദ്രിയം; തന്നെ വഞ്ചിച്ച ഭാര്യയെ വിചാരണ നടത്തി ശിക്ഷിക്കണമെന്ന ആവശ്യവുമായി യുവാവ്   സുപ്രീംകോടതിയിൽ

ഭാര്യക്കുള്ളത് പുരുഷ ജനനേന്ദ്രിയം; തന്നെ വഞ്ചിച്ച ഭാര്യയെ വിചാരണ നടത്തി ശിക്ഷിക്കണമെന്ന ആവശ്യവുമായി യുവാവ് സുപ്രീംകോടതിയിൽ

March 12, 2022 1 By Editor

ഭാര്യക്ക് പുരുഷ ജനനേന്ദ്രിയമുള്ളയാളെന്ന് യുവാവ്. തന്നെ വഞ്ചിച്ച ഭാര്യയെ വിചാരണ നടത്തി ശിക്ഷിക്കണമെന്ന ആവശ്യവുമായി യുവാവ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ആദ്യം ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചെങ്കിലും പിന്നീട് മെഡിക്കൽ രേഖകൾ കൂടി പരിശോധിച്ച് കേസ് ഫയലിൽ സ്വീകരിക്കുകയായിരുന്നു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് യുവാവിന്റെ ഹർജി കേൾക്കുന്നത്. യുവാവിന്റെ പരാതി സംബന്ധിച്ച് ഭാര്യയോട് വിശദീകരണം തേടിയിരിക്കുകയാണ് കോടതി.

മധ്യപ്രദേശ് സ്വദേശിയായ യുവാവാണ് ഭാര്യക്കെതിരെ വഞ്ചനാകുറ്റം ആരോപിച്ച് കോടതിയെ സമീപിച്ചത്. ഭാര്യക്ക് പുരുഷ ജനനേന്ദ്രിയവും ഇംപെർഫോറേറ്റ് ഹൈമെൻ (കന്യാചർമത്തിൽ ദ്വാരം ഉണ്ടാകാത്ത വൈകല്യം) എന്ന അവസ്ഥയും ഉണ്ടെന്ന് വെളിപ്പെടുത്തുന്ന മെഡിക്കൽ റിപ്പോർട്ടാണ് യുവാവ് ഹാജരാക്കിയത്. ഇൻഡ്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 420 (വഞ്ചന) പ്രകാരമുള്ള ക്രിമിനൽ കുറ്റമാണ് യുവതി ചെയ്തതെന്ന് യുവാവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ കെ മോഡി ബെഞ്ചിനോട് പറഞ്ഞു. ‘അവൾ ഒരു പുരുഷനാണ്. ഇത് തീർച്ചയായും വഞ്ചനയാണ്. ദയവായി മെഡിക്കൽ രേഖകൾ നോക്കൂ. എന്റെ കക്ഷി ഒരു പുരുഷനെ വിവാഹം കഴിച്ച് വഞ്ചിച്ച കേസാണിത്. അവളുടെ ജനനേന്ദ്രിയത്തെക്കുറിച്ച് അവൾക്ക് തീർച്ചയായും അറിയാമായിരുന്നു’ – അദ്ദേഹം വാദിച്ചു.

വഞ്ചനാക്കുറ്റത്തിന് യുവതിക്ക് സമൻസ് അയച്ച ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കിയ 2021 ജൂണിലെ മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യ സ്ത്രീയാണെന്ന് പറയാനാകില്ലെന്ന് തെളിയിക്കാൻ മതിയായ മെഡിക്കൽ തെളിവുകളുണ്ടെന്ന് മോഡി പറഞ്ഞു.

ഈ അവസരത്തിൽ കോടതി ചോദിച്ചു: ‘ഇംപെർഫോറേറ്റ് ഹൈമെൻ ഉള്ളതുകൊണ്ട് മാത്രം അവൾ സ്ത്രീയല്ലെന്ന് പറയാമോ? അവളുടെ അണ്ഡാശയങ്ങൾ സാധാരണ നിലയിലാണെന്ന് മെഡിക്കൽ റിപ്പോർട്ട് പറയുന്നു’. ‘ഭാര്യക്ക് ഇംപെർഫോറേറ്റ് ഹൈമെൻ മാത്രമല്ല, പുരുഷ ജനനേന്ദ്രിയവുമുണ്ട്. ഒരു ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ടിൽ അത് വ്യക്തമായി പറയുന്നുണ്ട്. പുരുഷ ജനനേന്ദ്രിയമുള്ളപ്പോൾ അവൾ എങ്ങനെ സ്ത്രീയാകും’. – മോഡി ചോദിച്ചു.

‘നിങ്ങളുടെ കക്ഷി എന്താണ് ആവശ്യപ്പെടുന്നത്?’ എന്ന് കോടതി അഭിഭാഷകനോട് ചോദിച്ചു. ‘എഫ്‌ഐആർ ശരിയായ രീതിയിൽ പ്രോസിക്യൂട്ട് ചെയ്യപ്പെടണമെന്ന് യുവാവ് ആഗ്രഹിക്കുന്നുവെന്നും ഇയാളെ കബളിപ്പിച്ച് ജീവിതം നശിപ്പിച്ചതിന്റെ അനന്തരഫലങ്ങൾ പിതാവിനൊപ്പം ഭാര്യയും നേരിടണമെന്നും മോഡി പറഞ്ഞു. സ്ത്രീധന പീഡനത്തിന് ഭാര്യയും പരാതി നൽകിയിരുന്നു. അതും ചൂണ്ടിക്കാട്ടിയ കോടതി തുടർന്ന് ആറാഴ്ചക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് യുവതിക്കും പിതാവിനും മധ്യപ്രദേശ് പൊലീസിനും നോട്ടീസ് അയച്ചു.