സിപിഎമ്മിന്റെ വധ ഭീഷണി; സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ച ചുമട്ടുതൊഴിലാളി ജീവനൊടുക്കി

സിപിഎമ്മിന്റെ വധ ഭീഷണി; സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ച ചുമട്ടുതൊഴിലാളി ജീവനൊടുക്കി

April 12, 2022 0 By Editor

തൃശൂർ: സിപിഎമ്മിന്റെ വധ ഭീഷണി കാരണം ചുമട്ടു തൊഴിലാളി ജീവനൊടുക്കി.മുൻ സിഐടിയു പ്രവർത്തകനായ തൃശൂർ പീച്ചി സ്വദേശി സജിയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്കുറിപ്പിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ടെന്നാണ് വിവരം.

വധ ഭീഷണി വരെ ഉണ്ടായിരുന്നെന്നും ആത്മഹത്യക്കുറിപ്പിൽ ആരോപിക്കുന്നു. സിപിഎം അഴിമതി ചോദ്യം ചെയ്തതാണ് സജിയോട് പാർട്ടിയ്‌ക്ക് വിരോധം തോന്നാനുള്ള കാരണമെന്ന് സജിയുടെ സഹോദരൻ ആരോപിച്ചു. സജി കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായും നേതാക്കൾ  പരസ്യമായി വധ ഭീഷണി മുഴക്കിയിരുന്നതായും സഹോദരൻ ബിജു കൂട്ടിച്ചേർത്തു. പാർട്ടിയുമായി സ്വരചേർച്ചയിൽ അല്ലായിരുന്നുവെന്ന് സഹോദരൻ വ്യക്തമാക്കി.

പീച്ചി മേഖലയിൽ കഴിഞ്ഞ കുറേ മാസങ്ങൾക്ക് മുൻപേ സിപിഎമ്മിനകത്ത് തന്നെ ചില പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. പ്രദേശത്തെ പാലം പണിയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ പണം പിരിച്ചിരുന്നു.ഇതിനെ സജി പലപ്പോഴായി ചോദ്യം ചെയ്തിരുന്നു. ബ്രാഞ്ച് സെക്രട്ടറി ഗംഗാധരൻ, ലോക്കൽ സെക്രട്ടറി എന്നിവർക്കെതിരെയായിരുന്നു സജി പ്രധാനമായും വിമർശനം ഉന്നയിച്ചിരുന്നത്.

ഇതേ തുടർന്ന് സിപിഎമ്മിനകത്ത് വലിയ രീതിയിൽ അമർഷം ഉണ്ടായി. തുടർന്ന് സിഐടിയുക്കാരനായിരുന്ന സജി സംഘടന വിട്ട് യൂണിഫോം ഇല്ലാതെ ഒരു സ്വതന്ത്ര കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ആറുമാസമായി സജി ഈ രീതിയിലായിരുന്നു മുന്നോട്ട് പോയിരുന്നത്. എന്നാൽ ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാർ പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നു. വധ ഭീഷണിവരെ മുഴക്കിയിരുന്നു.

ഇതേ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് സജിയുടെ ആത്മഹത്യയ്‌ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. അടിയുറച്ച പാർട്ടി പ്രവർത്തകനായിരുന്ന സജിയ്‌ക്ക് തെറ്റ് ചൂണ്ടികാണിച്ചിട്ടും നേതാക്കൾ തിരുത്താത്തത് വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കിയിരുന്നതായും കുടുംബം ചൂണ്ടിക്കാട്ടി.