കൂടുതൽ മൃതദേഹങ്ങളുണ്ടോ?; നരബലി നടന്ന വീട്ടുവളപ്പിൽ കെടാവർ നായ്ക്കളെയും ജെസിബിയും ഉപയോ​ഗിച്ച് പരിശോധന

കൂടുതൽ മൃതദേഹങ്ങളുണ്ടോ?; നരബലി നടന്ന വീട്ടുവളപ്പിൽ കെടാവർ നായ്ക്കളെയും ജെസിബിയും ഉപയോ​ഗിച്ച് പരിശോധന

October 15, 2022 0 By Editor

പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട്ടിലെ പറമ്പിൽ കുഴിച്ച് പരിശോധന നടത്തും. കൂടുതൽ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോ എന്ന് അറിയാനായിട്ടാണ് നടപടി. ജെസിബി ഉപയോഗിച്ചാകും പുരയിടത്തിൽ കുഴികളെടുത്ത് പരിശോധന നടത്തുക.പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് നായകളായ മായ, മര്‍ഫി എന്നിവയുമാണ് ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ വിശദ പരിശോധന നടത്തുന്നത്. മണ്ണില്‍ എത്ര പഴക്കമേറിയ മൃതദേഹങ്ങള്‍ ഉണ്ടെങ്കിലും മണത്ത് കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചതാണ് ഈ കെടാവര്‍ നായ്ക്കള്‍.

വീട്ടുവളപ്പിൽ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് പൊലീസിൻ്റെ തീരുമാനം. മറ്റേതെങ്കിലും മൃതദേഹങ്ങൾ മറവു ചെയ്തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തെരച്ചിൽ നടത്തുന്നത്. മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കിൽ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പിൽ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാൻ തീരുമാനിച്ചത്.

elanthoor_human_sacrifice

പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും  കൊച്ചിയിൽ നിന്ന് പത്തനംതിട്ടയിലെത്തിച്ച് അവരുടെ സാന്നിധ്യത്തിലാവും പരിശോധനയും കുഴിയെടുക്കലും. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യല്ലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളിൽ നിന്നും കാര്യമായി വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവയ്ക്കുന്ന എന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്തുന്നത്. മുഹമ്മദ് ഷാഫിയെക്കുറിച്ചുള്ള വിശദമായ അന്വേഷണവും ഇന്ന് തുടരും.

അതേസമയം ഷാഫിക്ക് ശ്രീദേവി എന്ന വ്യാജ അക്കൗണ്ടു കൂടാതെ വേറെയും വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ വിശദമായ പരിശോധന വേണമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇതിനായി പൊലീസ് ഫെയ്‌സ്ബുക്കിന് കത്തയച്ചിട്ടുണ്ട്. ശ്രീദേവി എന്ന അക്കൗണ്ടിലെ കുറേ ചാറ്റുകള്‍ കഴിഞ്ഞദിവസം അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.