നെല്ല് സംഭരണം തുടങ്ങി ; കർഷകരുടെ കണ്ണീരൊപ്പി ഏഷ്യാനെറ്റ് ന്യൂസ്

നെല്ല് സംഭരണം തുടങ്ങി ; കർഷകരുടെ കണ്ണീരൊപ്പി ഏഷ്യാനെറ്റ് ന്യൂസ്

October 21, 2022 0 By Editor

കൊയ്ത് വച്ച നെല്ല് മുഴുവൻ സംഭരിക്കാനാകാതെ പെടാപ്പാട് പെടുക. ഇത്തവണ പ്രതീക്ഷകൾ മുന്നിൽ കണ്ട് കൊയ്തെടുത്ത നെല്ലുകൾ എന്ത് ചെയ്യണമെന്ന് കർഷകനറിയില്ലായിരുന്നു. മില്ലുടമകൾ നെല്ലെടുക്കാൻ വരാതായതോടെ കുട്ടനാട്ടിലെയും പാലക്കാട്ടെയുമെല്ലാം നെൽപ്പാടങ്ങൾ കർഷകരുടെ കണ്ണീരിൽ മുങ്ങി. കർഷകരുടെ ആ സങ്കടത്തിന് ഒപ്പം നിൽക്കാൻ ഏഷ്യാനെറ്റ് ന്യൂസും എത്തിയതോടെ കേരളത്തിലെ കർഷകർക്ക് ആശ്വാസത്തിന്‍റെ ദിവസമാണ്.

അമ്പത്തിനാലോളം മില്ലുടമകൾ രണ്ടാഴ്ചയായി നെല്ല് സംഭരിക്കാതെ നടത്തിവന്ന സമരവും കർഷകരുടെ പ്രതിസന്ധിയുമെല്ലാം ആദ്യ ദിവസം മുതൽ തന്നെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പലയിടങ്ങളിൽ നിന്നുള്ള കർഷകരുടെ പ്രതികരണങ്ങൾ ഓരോ ദിവസവും രാവിലെ മുതൽ വാർത്തകളിൽ നിറഞ്ഞു. പലയിടങ്ങളിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്തെത്തിയ കർഷകരുടെ കണ്ണീരിനാണ് അവസാനം ഫലമുണ്ടായത്. സംസ്ഥാനത്ത് നെല്ല് സംഭരണം വെള്ളിയാഴ്ച മുതൽ തുടങ്ങി. ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് രണ്ടാഴ്ചയായി നീണ്ടു നിന്ന സമരമാണ് മില്ലുടമകൾ അവസാനിപ്പിച്ചത്. ഈ ചർച്ചകൾക്ക് കാരണമായത് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്തകളും

2018ലെ പ്രളയത്തിൽ സംഭരിച്ച നെല്ലിനുണ്ടായ നഷ്ടം നികത്താനുള്ള 15 കോടി രൂപ അനുവദിക്കുക, നെല്ല് സംസ്കരണത്തിനുള്ള കൈകാര്യ ചെലവ് 2 രൂപ 14 പൈസയിൽ നിന്ന് 2 രൂപ 86 പൈസ ആക്കി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മില്ലുടമകളുടെ സമരം. ഒരു ക്വിന്‍റല്‍ നെല്ല് സംസ്കരിക്കുമ്പോള്‍ 64 കിലോ അരി സപ്ലൈകോയ്ക്ക് നല്‍കണമെന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥ. ഇത് പരിഷ്കരിച്ച്, ഒരു ക്വിന്റലിന് 68 കിലോ എന്ന നിബന്ധന സർക്കാർ മുന്നോട്ടു വച്ചിരുന്നു. ഇത് പഴയപടിയാക്കണമെന്ന ആവശ്യവും മില്ലുടമകൾ മുന്നോട്ടു വച്ചു. ഇക്കാര്യങ്ങളിലെല്ലാം ചർച്ചയാകാമെന്നാണ് സർക്കാർ നിലപാടെന്ന് ഭക്ഷ്യമന്ത്രി മില്ലുടമകളെ അറിയിച്ചു.

ഓരോ വാർത്തകളിലും ഓരോ ജീവിതമുണ്ട്. ആഴ്ചകളായി കർഷകർക്കൊപ്പം നിന്ന് വാർത്തകൾ നൽകിയ ഏഷ്യാനെറ്റ് ന്യൂസിനും നെല്ല് സംഭരണം തുടങ്ങി എന്ന വാർത്ത ആശ്വാസമാണ്. ഇങ്ങനെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന മാധ്യമങ്ങളാണ് യഥാർത്ഥത്തിൽ ജനങ്ങൾക്കും ആവശ്യം.