ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്‌മറിനെ  സ്വന്തമാക്കാന്‍ യുണൈറ്റഡ്‌

ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്‌മറിനെ സ്വന്തമാക്കാന്‍ യുണൈറ്റഡ്‌

May 24, 2023 0 By Editor

പാരീസ്‌/ലണ്ടന്‍: ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്‌മറിനെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ടീം മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌. ഫ്രഞ്ച്‌ ക്ലബ്‌ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌നിന്റെ താരമായ നെയ്‌മര്‍ സീസണ്‍ അവസാനിക്കുന്നതോടെ യുണൈറ്റഡിലെത്തുമെന്നാണു വിവിധ യൂറോപ്യന്‍ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

ബ്രസീലിയന്‍ താരത്തെ സ്വന്തമാക്കാന്‍ യുണൈറ്റഡ്‌ പി.എസ്‌.ജിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. വായ്‌പാ അടിസ്‌ഥാനത്തില്‍ നെയ്‌മറിനെ മാഞ്ചസ്‌റ്ററിലെത്തിക്കുകയാണു യുണൈറ്റഡിന്റെ ലക്ഷ്യം. പുതിയ ഉടമകള്‍ എത്തിയാല്‍ യുണൈറ്റഡ്‌ നെയ്‌മറിനെ സ്‌ഥിര കരാറിലും സ്വന്തമാക്കും. 2017 ഓഗസ്‌റ്റിലാണു ലോക റെക്കോഡ്‌ തുകയ്‌ക്കു നെയ്‌മര്‍ ബാഴ്‌സലോണയില്‍നിന്നു പി.എസ്‌.ജിയിലെത്തിയത്‌. പരുക്ക്‌ പലപ്പോഴും നെയ്‌മറിന്റെ കരിയറിന്‌ പ്രശ്‌നമായിരുന്നു. അടുത്തിടെ പി.എസ.ജി. ആരാധകരും നെയ്‌മറിന്‌ എതിരെ തിരിഞ്ഞു. 2027 വരെ നെയ്‌മറിനു കരാറുണ്ട്‌.

മികച്ച ഓഫറുകള്‍ ലഭിച്ചാല്‍ നെയ്‌മറിനെ വിടാമെന്ന നിലപാടിലാണു പി.എസ്‌.ജി. നെയ്‌മര്‍ എത്തിയ ശേഷം അവര്‍ നാലുവട്ടം ലീഗ്‌ വണ്‍ ചാമ്പ്യന്‍മാരായി. നെയ്‌മറും ലയണല്‍ മെസിയും എത്തിയിട്ടും പി.എസ്‌.ജിക്കു ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം നേടാനായില്ല.

പി.എസ്‌.ജിക്കായി 173 മത്സരങ്ങളില്‍നിന്നു 118 ഗോളുകളടിക്കാന്‍ നെയ്‌മറിനായി. കാല്‍ക്കുഴയ്‌ക്കേറ്റ പരുക്കു മൂലം നെയ്‌മര്‍ ഫെബ്രുവരി മുതല്‍ കളത്തിനു പുറത്താണ്‌. സീസണില്‍ 20 മത്സരങ്ങള്‍ മാത്രമാണു കളിച്ചതെങ്കിലും 13 ഗോളുകളും 11 അസിസ്‌റ്റുകളും കുറിക്കാനായി. യുണൈറ്റഡിന്റെ ബ്രസീലിയന്‍ മിഡ്‌ഫീല്‍ഡര്‍ കാസെമിറോയും നെയ്‌മറിനെ കൂടെക്കൂട്ടാന്‍ ഇടപെടുന്നുണ്ട്‌.

ഫ്രഞ്ച്‌ ലീഗ്‌ വണ്ണില്‍ പി.എസ്‌.ജി. കിരീടം നിലനിര്‍ത്തുമെന്ന്‌ ഉറപ്പായിരുന്നു. ഓക്‌സിയറിനെതിരേ നടന്ന മത്സരത്തില്‍ 2-1 നു ജയിച്ചതോടെയാണു പി.എസ്‌.ജി. കിരീടം ഉറപ്പാക്കിയത്‌. 36 കളികളില്‍നിന്ന്‌ 84 പോയിന്റാണു പി.എസ്‌.ജിയുടെ നേട്ടം. രണ്ടാം സ്‌ഥാനക്കാരായ ലെന്‍സ്‌ 36 കളികളില്‍നിന്ന്‌ 78 പോയിന്റുമായി ഏറെ പിന്നിലാണ്‌. അടുത്ത രണ്ടു കളികളും പി.എസ്‌.ജി. തോല്‍ക്കുകയും ലെന്‍സ്‌ അവസാന മത്സരങ്ങള്‍ വമ്പന്‍ മാര്‍ജിനില്‍ ജയിക്കുകയും ചെയ്‌താലെ കിരീടാവകാശിക്കു മാറ്റമുണ്ടാകു. ഓക്‌സിയറിനെതിരേ കിലിയന്‍ എംബാപ്പെയാണു രണ്ടു ഗോളുകളുമടിച്ചത്‌. ഓക്‌സിയറിനായി സിന്‍യാകോ ഒരു ഗോള്‍ മടക്കി.