കാസര്‍കോട് രണ്ടു കുടുംബത്തിലെ 11 പേരെ കാണാനില്ല: ഐഎസില്‍ ചേര്‍ന്നതായി ആരോപണങ്ങള്‍

June 27, 2018 0 By Editor

കാസര്‍കോട്: രണ്ടു കുടുംബത്തിലെ 11 പേരെ കാണാതായി. ദുബൈയിലേക്കെന്നുപറഞ്ഞ് പോയ കുടുംബത്തെകുറിച്ച് വിവരമില്ല. കാണാതായെന്ന പരാതിയില്‍ രണ്ടു കേസെടുത്തതായി ടൗണ്‍ സി.ഐ സി.എ. അബ്ദുറഹീം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി. ഇവര്‍ ദുബൈയില്‍ എത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴിനല്‍കി. ചെമ്മനാട് മുണ്ടാങ്കുലത്തെ കുന്നില്‍ ഹൗസില്‍ അബ്ദുല്‍ ഹമീദ് നല്‍കിയ പരാതിയില്‍ പിഞ്ചുകുഞ്ഞടക്കം ആറുപേരെ കാണാതായതിനാണ് പൊലീസ് ആദ്യകേസ് രജിസ്റ്റര്‍ ചെയ്തത്.

അബ്ദുല്‍ ഹമീദിന്റെ മകള്‍ നസീറ (25), ഭര്‍ത്താവ് മൊഗ്രാലിലെ സവാദ് (35), മക്കളായ മുസബ് (ആറ്), മര്‍ജാന (മൂന്ന്), മുഹമ്മില്‍ (പതിനൊന്ന് മാസം), സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട്ടെ റഹാനത്ത് (25) എന്നിവരെ കണാതായ സംഭവത്തിലാണ് കേസെടുത്തത്. പൊലീസിന് അബ്ദുല്‍ ഹമീദ് നല്‍കിയ മൊഴിയിലാണ് അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ചു പേരെ കൂടി കാണാതായ വിവരം പുറത്തുവന്നത്. അണങ്കൂരിലെ അന്‍വര്‍ കൊല്ലമ്ബാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്നു മക്കള്‍ എന്നിവരെയാണ് കാണാതായത്. ജൂണ്‍ 15നാണ് ഇവരെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നു.

കാസര്‍കോട് നിന്ന് നേരത്തേ കാണാതായവരില്‍ ചിലര്‍ ഭീകര സംഘടനയായ ഐ.എസില്‍ ചേര്‍ന്നതായും കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേസമയം, യമനിലെ ദമ്മാജിലും അഫ്ഗാനിസ്താനിലെ ഖുറാസാനിലും സലഫി പഠനകേന്ദ്രങ്ങളില്‍ ഉന്നത മതപഠനത്തിനു പോകുന്നത് ഇപ്പോഴും തുടരുന്നുണ്ട്. കാണാതായ സവാദ് ദുബൈയില്‍ മൊബൈല്‍ കടയില്‍ ജോലി ചെയ്തിരുന്നു. ഒമാന്‍ വഴി യമനിലേക്ക് ഇവര്‍ കടന്നിട്ടുണ്ടാവാമെന്നാണ് സംശയം. ഇവരുമായി കുടുംബാംഗങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.