
കൂട്ടുകാർ അജ്ഞാതരാൽ കൊലപ്പെടുന്നു ; തോക്കിൻമുന തങ്ങളിലേക്കും നീങ്ങുന്നുവെന്ന് സംശയം; പ്രാണഭയം കൊണ്ട് ഒളിവിൽ പോയത് നിരവധി ഖാലിസ്ഥാൻ വാദികൾ
June 23, 2023ലണ്ടൻ: അടുത്തിടെയായി നടന്ന ഖാലിസ്ഥാൻ വാദികളുടെ സംശയകരമായ കൊലപാതകങ്ങൾക്ക് പിന്നാലെ ഒളിവിൽപോയത് നിരവധി ഖാലിസ്ഥാൻ ഭീകരർ. കുപ്രസിദ്ധരായ ഖാലിസ്ഥാൻ നേതാക്കൾ ഒന്നിന് പിറകെ ഒന്നായി അജ്ഞാതരുടെ കൊലക്കത്തിയ്ക്ക് ഇരയായതോടെയാണ് യുഎസ്,കാനഡ,യുെക,ഓസ്‌ട്രേലിയ,പാകിസ്താൻ എന്നിവടങ്ങളിൽ തമ്പടിരുന്ന ഖാലിസ്ഥാൻ വാദികൾ ഒളിവിൽ പോയത്. ആറ് മാസത്തിനിടെ നാല് കുപ്രസിദ്ധ ഖാലിസ്ഥാൻ ഭീകരരാണ് അജ്ഞാതരുടെ കൈ കൊണ്ട് കൊല്ലപ്പെട്ടത്. ഇതാണ് ഖാലിസ്ഥാൻ വാദികളുടെ ഭയത്തിന് കാരണം.
യുഎസിൽ താമസിക്കുകയും ‘റഫറണ്ടം ഫോർ ഖാലിസ്ഥാന്’ എന്ന പ്രചാരണം നടത്തുകയും ചെയ്യുന്ന ഗുർപത്വന്ത് സിംഗ് പന്നൂനെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായതായാണ് വിവരം. നിജ്ജാർ വെടിയേറ്റ് മരിച്ചതിന് ശേഷം പന്നൂൻ തന്റെ പ്രചരണം പോലും നിർത്തി, അതിനുശേഷം ഒരു ഓഡിയോ/വീഡിയോയും പുറത്തുവിട്ടിട്ടില്ല.
ജൂൺ 18-ന് കാനഡയിലെ സറേയിൽ വെച്ച് ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് മരിച്ചതിനെ തുടർന്നാണ് പരിഭ്രാന്തി പടർന്നത്.ഖാലിസ്ഥാന്റെ പ്രമുഖ വക്താവും വിഘടനവാദിയായ അമൃത്പാൽ സിങ്ങിന്റെ അനുയായിയുമായ അവതാർ സിംഗ് ഖണ്ഡയുടെ സംശയാസ്പദമായ മരണവും ഭീതി വർദ്ധിപ്പിച്ചു. മേയിൽ ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് മേധാവി പരംജിത് സിംഗ് പഞ്ച്വാറിനെ ലാഹോറിൽ ബൈക്കിലെത്തിയ രണ്ടുപേർ വെടിവച്ചു കൊന്നിരുന്നു. ജനുവരിയിൽ ഹാപ്പി പിഎച്ച്ഡി എന്ന ഹർമീത് സിംഗ് ലാഹോറിനടുത്തുള്ള ഒരു ഗുരുദ്വാരയുടെ പരിസരത്ത് കൊല്ലപ്പെട്ടിരുന്നു. ആറ് മാസത്തിനിടെ ഉണ്ടായ ഈ നാല് മരണങ്ങൾ ഖാലിസ്ഥാനി ഭീകരരിൽ ഭീതിയും പരിഭ്രാന്തിയും പടർത്തി. കൊലപാതകങ്ങളിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്കും പങ്കുണ്ടെന്നാണ് ഖാലിസ്ഥാൻ വാദികൾ ആരോപിക്കുന്നത്.