വ്യാജ സർട്ടിഫിക്കറ്റ് കേസ്: സര്‍ട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം;  അബിന്‍ സി രാജിനെ പ്രതി ചേര്‍ക്കും; മാലിദ്വീപില്‍ നിന്ന് നാട്ടിലെത്തിക്കുമെന്ന് പൊലീസ്

വ്യാജ സർട്ടിഫിക്കറ്റ് കേസ്: സര്‍ട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം; അബിന്‍ സി രാജിനെ പ്രതി ചേര്‍ക്കും; മാലിദ്വീപില്‍ നിന്ന് നാട്ടിലെത്തിക്കുമെന്ന് പൊലീസ്

June 24, 2023 0 By Editor

ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് എംകോം ബിരുദ പ്രവേശനം നേടിയ കേസില്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ നല്‍കിയ മുന്‍ എസ്എഫ്‌ഐ നേതാവ് അബിന്‍ സി രാജിനെ പ്രതിചേര്‍ക്കുമെന്ന് പൊലീസ്. മാലി ദ്വീപില്‍ ജോലി ചെയ്യുന്ന അബിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കായംകുളം ഡിവൈഎസ്പി പറഞ്ഞു. കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് നല്‍കിയത് അബിനാണെന്ന് നിഖില്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അബിന്‍ നേരത്തെ കായംകുളത്ത് വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നു.

കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ എംകോമിന് പ്രവേശനം നേടിയത്. അബിന്‍ തയ്യാറാക്കി നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആണെന്നും കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്നാണ് എംകോം പ്രവേശനത്തിന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നുമായിരുന്നു നിഖിലിന്റെ മൊഴി.

വ്യാജ സര്‍ട്ടിഫിക്കറ്റിനായി അബിന് നിഖില്‍ 2 ലക്ഷം രൂപ കൈമാറിയതായി പൊലീസിനു തെളിവ് ലഭിച്ചിരുന്നു. എസ്എഫ്ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാള്‍ ഇപ്പോള്‍ മാലിദ്വീപില്‍ അധ്യാപകനാണ്. 2020 ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിരുന്നു.നേരത്തേ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ഏജന്‍സി നടത്തിയിരുന്ന ഇയാള്‍ പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു നല്‍കിയതായി പൊലീസ് സംശയിക്കുന്നുണ്ട്.

അതേസമയം, വ്യാജ ഡിഗ്രി കേസില്‍ പിടിയിലായ കായംകുളത്തെ മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കായംകുളം താലൂക്ക് ആശുപത്രിയില്‍ വച്ചാണ് വൈദ്യപരിശോധന നടത്തിയത്. ശനിയാഴ്ച അര്‍ധരാത്രി പന്ത്രണ്ടരയോടെ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് നിഖില്‍ തോമസിനെ കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ പിടികൂടുന്നത്. അഞ്ച് ദിവസമായി നിഖില്‍ ഒളിവിലായിരുന്നു. ഇയാള്‍ക്ക് ആവശ്യമായ സഹായം നല്‍കിയത് ആരാണെന്നതും പൊലീസ് അന്വേഷിക്കുന്നു.