ഒരു വട്ടമല്ല, രണ്ടുവട്ടമെഴുതാം! ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ ഇനി മുതല്‍ വര്‍ഷത്തില്‍ രണ്ട് തവണ

July 7, 2018 0 By Editor

ന്യൂഡല്‍ഹി: ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ, അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് എന്നിവ അടുത്ത വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്താന്‍ തീരുമാനിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) യായിരിക്കും പരീക്ഷ നടത്തുക. യു.ജി.സി നെറ്റ്, സി മാറ്റ് പരീക്ഷകളും എന്‍.ടി.എ ആയിരിക്കും നടത്തുക. ഇനി മുതല്‍ എല്ലാ പരീക്ഷകളും കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയാണെന്നും മന്ത്രി പറഞ്ഞു.

നെറ്റ് പരീക്ഷ ഡിസംബര്‍ മാസവും ജെ.ഇ.ഇ പരീക്ഷ ജനുവരി, ഏപ്രില്‍ മാസങ്ങളിലും നീറ്റ് പരീക്ഷ ഫെബ്രുവരി, മെയ് മാസങ്ങളിലായിരിക്കും ഇനി നടത്തുക. വര്‍ഷം രണ്ടുതവണ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയെഴുതാം. ഇതില്‍ മികച്ച മാര്‍ക്കുകള്‍ നേടുന്നവര്‍ക്കായിരിക്കും അഡ്മിഷന്‍. ജെ.ഇ.ഇ പരീക്ഷയും സമാന രീതിയില്‍ ആയിരിക്കും.

കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള പരീക്ഷയായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി വീട്ടില്‍ നിന്നോ അംഗീകൃത കമ്പ്യൂട്ടര്‍ സെന്ററുകളില്‍ നിന്നോ സൗജന്യമായി പരീക്ഷകള്‍ക്കുവേണ്ട തയ്യാറെടുപ്പുകള്‍ നടത്താമെന്നും മന്ത്രി അറിയിച്ചു.

സിലബസ്, മാതൃക ചോദ്യങ്ങള്‍, ഫീസ് എന്നിവയില്‍ മാറ്റമുണ്ടാകില്ല. നാല് മുതല്‍ അഞ്ച് ദിവസങ്ങളിലായായിരിക്കും പരീക്ഷകള്‍ നടത്തുക.