‘പിണറായി വിജയൻ ജനനേതാവാണ്’: എം.ടി വിമർശിച്ചത് മുഖ്യമന്ത്രിയെ അല്ലെന്ന് സജി ചെറിയാൻ, പ്രതിരോധിച്ച് സി.പി.എം നേതാക്കൾ

‘പിണറായി വിജയൻ ജനനേതാവാണ്’: എം.ടി വിമർശിച്ചത് മുഖ്യമന്ത്രിയെ അല്ലെന്ന് സജി ചെറിയാൻ, പ്രതിരോധിച്ച് സി.പി.എം നേതാക്കൾ

January 12, 2024 0 By Editor

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ എം.ടി. വാസുദേവൻ നായർ നടത്തിയ വിമർശനം ഏറ്റെടുത്ത് പ്രതിപക്ഷ നേതാക്കളും സാംസ്കാരിക നായകരും. സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണ് എം.ടി ഉദ്ദേശിച്ചതെന്ന ആരോപണം കൊഴുക്കുമ്പോഴും എം.ടി മൗനത്തിലാണ്. അദ്ദേഹം വിശദീകരണമൊന്നും നൽകിയിട്ടില്ല. ഇപ്പോഴിതാ, മുഖ്യമന്ത്രിയെ പിന്തുണച്ച് സജി ചെറിയാൻ രംഗത്ത്. എം.ടി ഉദ്ദേശിച്ചത് പിണറായി വിജയനെ അല്ലെന്നും അദ്ദേഹം, ജനങ്ങളുടെ നേതാവാണെന്നും സജി ചെറിയാൻ പറഞ്ഞു.

‘പിണറായിയെ ഉദ്ദേശിച്ചല്ല അദ്ദേഹം പറഞ്ഞത്. അത്തരത്തിൽ ഉദ്ദേശിക്കേണ്ട കാര്യവും എം.ടിയ്ക്ക് ഇല്ല. കേരളത്തിന്റെ മഖ്യമന്ത്രി പിണറായി വിജയൻ ജനനേതാവാണ്. എം.ടി. പ്രസംഗത്തിൽ ഒരു പരാമർശം നടത്തി. അത് ആരെപ്പറ്റിയായി വേണമെങ്കിലും ആർക്കുവേണമെങ്കിലും എടുക്കാം. ഇഎംസും അങ്ങനെ ആയിരുന്നില്ല, പിണറായി വിജയനും അങ്ങനെ ആയിരുന്നില്ല’, സജി ചെറിയാൻ പറഞ്ഞു.

എം.ടിയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും കലാസാംസ്കാരിക രംഗത്തുള്ളവരും രംഗത്തെത്തി. എം.ടിയുടേത് അധികാരത്തെപ്പറ്റിയുള്ള പൊതുവായ അഭിപ്രായമാണെന്നായിരുന്നു കവി കെ. സച്ചിദാനന്ദന്റെ പ്രതികരണം. വ്യാഖ്യാനങ്ങൾ പലതുണ്ടെന്നും ബാക്കിയെല്ലാം വിവക്ഷകളാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഒരാളെയോ സന്ദർഭത്തെയോ എം.ടി. ചൂണ്ടിപ്പറഞ്ഞിട്ടില്ല. കേരള സാഹചര്യത്തെക്കുറിച്ചാണെന്നോ അല്ലെന്നോ പറയാനാകില്ല. ദാർശനിക പ്രസ്താവന എന്ന നിലയ്ക്ക് എം.ടി. പറഞ്ഞത് ശരിയാണ്. അതൊരു വ്യക്തിയുമായി ബന്ധപ്പെട്ടതെന്ന് പറയാനാകില്ലെന്ന് സച്ചിദാനന്ദൻ പറഞ്ഞു.

അതേസമയം, കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എം.ടി നടത്തിയ വിമര്‍ശനം കേന്ദ്രത്തിനെതിരെയെന്നാവര്‍ത്തിച്ച് ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്ത് വന്നു. മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി വിമര്‍ശിക്കാനിടയില്ല. വളരെ പ്രായമുള്ള വലിയ സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്. പ്രസംഗം കേട്ടപ്പോള്‍ പ്രശ്‌നം ഒന്നും തോന്നിയില്ല. വാക്കുകള്‍ വ്യാഖ്യാനിച്ചത് ഇടതുപക്ഷ വിരുദ്ധരെന്നും ഇ.പി പറഞ്ഞു. വ്യക്തി ആരാധനയെ സിപിഎം എതിര്‍ക്കുന്നു, പക്ഷെ വ്യക്തികളുടെ മികവ് പറയുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.